
പെൻസിൽവേനിയ: കാലത്തിന്റെ കനകച്ചിലങ്കകൾ കാലിലണിഞ്ഞ്, കേരളത്തിന്റെ ലാവണ്യകലയുടെ സൗന്ദര്യം ലോകവേദിയിൽ അടയാളപ്പെടുത്തുന്ന അപൂർവ നിമിഷത്തിന് കൽഹാരി റിസോർട്ട് സാക്ഷിയായി. ഫൊക്കാന അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി ആയിരത്തിലേറെ നർത്തകികൾ ഒരേ വേദിയിൽ അണിനിരന്ന് അവതരിപ്പിച്ച മോഹിനിയാട്ടം ഗിന്നസ് ലോക റെക്കോർഡ് നേട്ടമായി മാറി. സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ അമേരിക്കൻ മണ്ണിൽ വിരിഞ്ഞത് കേരളത്തിന്റെ ലാസ്യസൗന്ദര്യത്തിന്റെ അപൂർവ ദൃശ്യവിസ്മയമായിരുന്നു.

അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽ നിന്നായി ദൂരം മറന്ന് എത്തിയ ആയിരത്തിലേറെ നൃത്തോപാസകരാണ് ഈ മഹാസംരംഭത്തിന്റെ ഭാഗമായത്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മാതൃഭൂമിയുടെ സംസ്കാരവും പാരമ്പര്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന നർത്തകികളുടെ ഈ മഹാസംഗമം കേരളീയ കലയുടെ ആഗോള പ്രസക്തി വിളിച്ചോതി.
വെറും ഒരു ദിവസംകൊണ്ട് ഒരുക്കിയ അവതരണമായിരുന്നില്ല ഇത്. മാസങ്ങളോളം നീണ്ട പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ഫലമായിരുന്നു ഗിന്നസ് നേട്ടത്തിലേക്കെത്തിയ ഈ മഹാവതരണം. വ്യത്യസ്ത നൃത്തവിദ്യാലയങ്ങളിൽ പരിശീലനം നേടിയ നർത്തകരെ ഒരേ ചുവടിലേക്കും ഒരേ താളത്തിലേക്കും ഒരേ അവതരണശൈലിയിലേക്കും കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് സംഘാടകരും അധ്യാപകരും ഏറ്റെടുത്തത്.

ഈ ചരിത്രശ്രമത്തിന്റെ പ്രധാന ശില്പികളിലൊരാളായിരുന്നു ഗുരു ബീനാ മേനോൻ. ആയിരത്തിലേറെ നർത്തകരുടെ ചുവടുകളും മുദ്രകളും ഭാവങ്ങളും ഒരേ താളത്തിൽ ഏകോപിപ്പിക്കുന്നതിനായി മാസങ്ങളോളം നീണ്ട പരിശീലനത്തിനും കൊറിയോഗ്രഫിക്കും അവർ നേതൃത്വം നൽകി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള നൃത്താധ്യാപകരെയും ഡാൻസ് സ്കൂളുകളെയും ഏകോപിപ്പിച്ച് ഒരു ഏകീകൃത അവതരണഭാഷ രൂപപ്പെടുത്തുന്നതിലും ബീനാ മേനോന്റെ ഇടപെടൽ നിർണായകമായി.
നിമ്മി ദാസ്, നിമ്മി ബാബു, ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, ജെയിൻ തെരേസ, ബാബ അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, അഞ്ജന പ്രദീപ്, പ്രിയ ലൂയിസ്, ജോജോ കൊട്ടാരക്കര, സുഷമ പ്രവീൺ, മേരിയാൻ മൈക്കിൾ, സുജിത് തോന്നാറിൽ, റുബീന സുദർശൻ, അപർണ ചാറ്റർജി തുടങ്ങി നിരവധി അധ്യാപകരും നൃത്തവിദ്യാലയങ്ങളും പരിശീലനത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായി.

കോട്ടയം ലക്ഷ്മി സിൽക്സ് സമർപ്പിച്ച പരമ്പരാഗത കേരളീയ വേഷവിധാനങ്ങളുടെ പ്രൗഢിയിലും നർത്തകർ അരങ്ങിലെത്തി. വെള്ളയും സ്വർണനിറവും കലർന്ന വേഷത്തിൽ ആയിരത്തിലേറെ നർത്തകർ ഒരേ ചുവടിൽ അണിനിരന്നപ്പോൾ കൽഹാരി വേദി കേരളത്തിലെ ഉത്സവവേദിയുടെ പ്രതീതിയിലായി. ലാസ്യഭാവവും കൈമുദ്രകളും ചുവടുകളുടെ കൃത്യമായ ഏകോപനവും ചേർന്ന അവതരണം കാണികൾക്ക് വിസ്മയക്കാഴ്ചയായി.
പ്രാദേശിക സംഘടനകളുടെയും വിവിധ നൃത്തസംഘങ്ങളുടെയും അതിർത്തികൾ മറന്ന് കലാകാരികൾ ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചതാണ് ഈ സംരംഭത്തിന്റെ മറ്റൊരു പ്രത്യേകത. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നർത്തകർ പരിശീലനത്തിനായി ഒത്തുചേർന്നത് പ്രവാസി മലയാളി സമൂഹത്തിലെ സാംസ്കാരിക ഐക്യത്തിനും പുതിയ അർഥം നൽകി.

ഗിന്നസ് റെക്കോർഡ് നേടുക എന്നതിലുപരി, കേരളത്തിന്റെ കലാപാരമ്പര്യം അടുത്ത തലമുറയിലേക്ക് കൈമാറുക എന്ന വലിയ ദൗത്യവും ഈ സംരംഭത്തിനുണ്ടായിരുന്നു. പ്രത്യേകിച്ച് യുവതലമുറയെ കേരളീയ കലകളുമായി കൂടുതൽ അടുപ്പിക്കുകയും ഫൊക്കാനയുടെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുകയും ചെയ്യുന്നതിനുള്ള വേദിയായി ഇത് മാറി.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മഹാസംരംഭം ഒരുക്കിയത്. വിവിധ കമ്മിറ്റികളുടെയും നൃത്താധ്യാപകരുടെയും പരിശീലകരുടെയും കലാകാരികളുടെയും നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പരിശ്രമമാണ് ഒടുവിൽ ഗിന്നസ് നേട്ടത്തിലേക്ക് വഴിതുറന്നത്.

ഒരേ വേദിയിൽ ആയിരത്തിലേറെ നർത്തകികൾ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ അത് ഒരു റെക്കോർഡ് നേട്ടത്തിന്റെ കാഴ്ച മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്ന മലയാളികളുടെ ഹൃദയങ്ങളിൽ കേരളം ഇന്നും അതേ താളത്തിൽ സ്പന്ദിക്കുന്നുവെന്നതിന്റെ ശക്തമായ പ്രഖ്യാപനമായിരുന്നു.
കൽഹാരിയിൽ വിടർന്ന ആ ആയിരക്കണക്കിന് നൃത്തച്ചുവടുകൾ, പ്രവാസി മലയാളികളുടെ സാംസ്കാരിക ഐക്യത്തിന്റെയും കേരളീയ പൈതൃകത്തോടുള്ള ആത്മബന്ധത്തിന്റെയും തലമുറകളിലേക്ക് പകരുന്ന കലാസ്നേഹത്തിന്റെയും കനകച്ചിലങ്കകളായി ചരിത്രത്തിൽ പതിഞ്ഞു.
ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം
സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം
ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!
‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി
പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു
ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം
നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു
ഫൊക്കാന കലഹാരി കണ്വന്ഷന് - ചിത്രങ്ങളിലൂടെ....
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്വന്ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന