
പെൻസിൽവേനിയ (കലഹാരി റിസോർട്ട്): പ്രവാസ മലയാള സാഹിത്യത്തിന് കൂടുതൽ കരുത്തേകുകയും ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സർഗാത്മക സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതിനായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) 2026-ലെ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടന്ന സാഹിത്യസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങിയത്.പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ കെ. വി. മോഹൻകുമാർ, ജോൺ മുണ്ടക്കയം, ഡോ. പ്രമീളാദേവി, പി. പി. ജെയിംസ് തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു അവാർഡ് വിതരണം.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, കോ-ചെയർമാൻ കെ. കെ. ജോൺസൺ, സന്തോഷ് പാലാ എന്നിവർ ചേർന്ന് ജേതാക്കളെ അഭിനന്ദിച്ചു.
ഇത്തവണ ഓരോ വിഭാഗത്തിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളാണ് മത്സരത്തിനായി ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. മികച്ച കൃതികൾ ഏറെയായതിനാൽ അന്തിമ തിരഞ്ഞെടുപ്പ് ഏറെ ദുഷ്കരമായിരുന്നുവെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. അവാർഡ് ഒരു അംഗീകാരം മാത്രമല്ല, എഴുത്തുകാരന്റെ സാമൂഹിക ഉത്തരവാദിത്തം കൂടുതൽ വർധിപ്പിക്കുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത്തവണ പുരസ്കാരം ലഭിക്കാത്ത കൃതികളും നിലവാരത്തിന്റെ കാര്യത്തിൽ പിന്നിലല്ലെന്നും, അമേരിക്കൻ മലയാളി സാഹിത്യം ഗുണനിലവാരത്തിൽ പുതിയ ഉയരങ്ങളിലേക്ക് വളർന്നുവെന്നും അവർ വിലയിരുത്തി.

നോവൽ വിഭാഗത്തിൽ സാംസി കൊടുമൺ രചിച്ച 'ക്രൈം ഇൻ 1619' പുരസ്കാരത്തിന് അർഹമായി. ന്യൂയോർക്കിൽ നാലു പതിറ്റാണ്ടായി താമസിക്കുന്ന സാംസി സമകാലിക പ്രവാസ സാഹിത്യത്തിലെ ശ്രദ്ധേയ ശബ്ദമാണ്. ചരിത്രത്തോടുള്ള ആഴത്തിലുള്ള താൽപര്യത്തിൽ നിന്ന് രൂപംകൊണ്ട ഈ 480 പേജുള്ള നോവൽ അടിമജീവിതത്തിന്റെ ചരിത്രപരമായ അന്വേഷണമാണ് അവതരിപ്പിക്കുന്നത്. ദീർഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി കൈരളി ബുക്സ് പ്രസിദ്ധീകരിച്ചതാണ്. എട്ട് മലയാള പുസ്തകങ്ങളും ഒരു ഇംഗ്ലീഷ് വിവർത്തനവും പ്രസിദ്ധീകരിച്ചിട്ടുള്ള സാംസി, അമേരിക്കയിലെ സാഹിത്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വായനശാല രൂപീകരണത്തിലും 'വിചാരവേദി' സാഹിത്യ കൂട്ടായ്മയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കവിതാ വിഭാഗത്തിൽ ജോസഫ് നമ്പിമഠത്തിന്റെ 'നടക്കാനിറങ്ങിയ കവിത'യാണ് പുരസ്കാരം നേടിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി കവിതയുടെയും സാഹിത്യത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹം 1970-കളിൽ ദീപികയിലൂടെയും കേരള ഭൂഷണത്തിലൂടെയും എഴുത്താരംഭിച്ചു. ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെയും ലാനയുടെയും സ്ഥാപക നേതൃത്വത്തിൽ പ്രവർത്തിച്ച അദ്ദേഹം നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുള്ള എഴുത്തുകാരനാണ്. 2025-ൽ ഈ കൃതിക്ക് തത്ത്വമസി സാഹിത്യ പുരസ്കാരവും ലഭിച്ചിരുന്നു.
ലേഖനം/ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ റഹിമാബി മൊയ്തീന്റെ 'വെയിൽചായും നേരം' തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സ്വദേശിനിയും മെരിലാൻഡിലെ സാലിസ്ബറിയിൽ താമസിക്കുന്ന നഴ്സിങ് അധ്യാപികയുമായ റഹിമാബി, നഷ്ടപ്പെട്ട ദേശത്തെയും മനുഷ്യരെയും ഓർമ്മകളിലൂടെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രചനാശൈലിയിലൂടെ ശ്രദ്ധേയയാണ്. കഥകളും കവിതകളും ഓർമ്മക്കുറിപ്പുകളും എഴുതുന്ന അവരുടെ ആദ്യ പുസ്തകമായ 'വെയിൽചായും നേരം' ഇതിനകം തന്നെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ഫൊക്കാന ഫൗണ്ടേഷൻ അവാർഡുകളിൽ അനിരുദ്ധൻ അവാർഡ് ഡോ. മാമ്മൻ സി. ജേക്കബിന്റെ 'ജനകീയനായ ജനനായകൻ' എന്ന കൃതിക്കാണ് ലഭിച്ചത്. കോൺഗ്രസ് പ്രവർത്തകനും ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഡോ. ജേക്കബ്, ഉമ്മൻചാണ്ടിയുമായുള്ള ദീർഘകാല ബന്ധത്തിൽ നിന്നുള്ള അനുഭവങ്ങളാണ് പുസ്തകത്തിൽ പങ്കുവയ്ക്കുന്നത്.

ജോർജ് മണ്ണിക്കരോട്ട് അവാർഡ് അബ്ദുൽ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനാണ്. അമേരിക്കൻ മലയാളി പ്രവാസ ജീവിതത്തിന്റെ സന്തോഷങ്ങളും സംഘർഷങ്ങളും വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്ന ഈ നോവൽ ഇതിനകം വായനക്കാരുടെ പ്രശംസ നേടിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി ആറു പുസ്തകങ്ങൾ രചിച്ച അബ്ദുൽ പുന്നയൂർക്കുളം സാമൂഹിക പ്രവർത്തകനായും ശ്രദ്ധേയനാണ്.
മറിയാമ്മ പിള്ള അവാർഡ് ബിന്ദു കാനയുടെ 'ആത്മായനം' എന്ന കൃതിക്കാണ് ലഭിച്ചത്. ഹ്യൂസ്റ്റണിൽ താമസിക്കുന്ന നഴ്സും കാന ചാരിറ്റബിൾ ഓർഗനൈസേഷന്റെ സ്ഥാപകയുമായ ബിന്ദു ഫെർണാണ്ടസ്, അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും എഴുത്തിനോട് ചേർന്നുനിൽക്കുന്ന എഴുത്തുകാരിയാണ്. ആത്മവിചിന്തനത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും ആഹ്വാനം ചെയ്യുന്ന കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്.
സ്പെഷ്യൽ ജൂറി അവാർഡുകൾ ഡോ. മാത്യു ജോയിസിന്റെ 'ഊന്നുവടി', ജയൻ വർഗീസിന്റെ 'പാടുന്നു പാഴ്‌മുളം തണ്ടുപോലെ', ഫിലിപ്പ് തോമസിന്റെ 'രാമഴവില്ല്', സീന ജോസഫിന്റെ 'പതിനെട്ടാം സ്ഥലം', ഡോ. സലീമ ഹമീദിന്റെ 'പുരാതന വൈദ്യശാസ്ത്ര ചരിത്രം' എന്നീ കൃതികൾക്ക് ലഭിച്ചു.
ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ ഡോ. എ. കെ. ബി. പിള്ളക്കു വേണ്ടി കെ.കെ. ജോൺസണും ജോർജ്ജ് മണ്ണിക്കരോട്ടിനു വേണ്ടി ജോസഫ് നമ്പിമഠവും ഏറ്റുവാങ്ങി.
മലയാള ഭാഷയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുകയും പ്രവാസ തലമുറകളിൽ വായനയും സാഹിത്യസൃഷ്ടിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചരിത്രപരമായ സംരംഭമായാണ് ഫൊക്കാന സാഹിത്യസമ്മേളനത്തെ ഭാരവാഹികൾ വിശേഷിപ്പിച്ചത്. സാഹിത്യ അവാർഡുകൾ പ്രവാസ മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്കും പുതിയ എഴുത്തുകാരുടെ ആത്മവിശ്വാസത്തിനും വലിയ പ്രചോദനമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു
ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം
നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന പുരസ്കാരങ്ങൾ നൽകി ആദരിച്ചു
ഫൊക്കാന കലഹാരി കണ്‍വന്‍ഷന്‍ - ചിത്രങ്ങളിലൂടെ....
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
ഫൊക്കാന: ഫിലിപ്പോസ് ഫിലിപ്പിനും പാനലിനും തകർപ്പൻ വിജയം
മാതൃനാടിന്റെ വികസനത്തിന് പ്രവാസികൾ ഊർജ്ജം പകരണം: ഫൊക്കാന കൺവൻഷനിൽ ആവേശമായി ചീഫ് വിപ്പിന്റെ വാക്കുകൾ
ഫൊക്കാന കണ്‍വന്‍ഷനെ ഇളക്കിമറിച്ച് ഘോഷയാത്ര (ചിത്രങ്ങള്‍)
അശ്രാന്ത പരിശ്രമങ്ങളുടെ സാഫല്യമെന്ന് കൽഹാരി കൺവൻഷനെ വിശേഷിപ്പിച്ച് ആൽബർട്ട് ആന്റണി
പ്രവാസി സാംസ്കാരിക പൈതൃകത്തിന്റെ അമരക്കാർക്ക് പ്രണാമം: അനുസ്മരണ സമ്മേളനവുമായി ഫൊക്കാന
സ്നേഹത്തിന്റെയും ആത്മീയതയുടെയും മംഗളാരംഭം: കൽഹാരി സമ്മേളനത്തെ ആശീർവദിച്ച് ബിഷപ്പ് ജോയ് ആലപ്പാട്ട്
കൽഹാരിയിൽ പെയ്തിറങ്ങിയ സേവനത്തിന്റെ അമൃതവർഷം: പുതിയ ഉയരങ്ങളിലേക്ക് ഫൊക്കാന