
മലയാളി സമൂഹത്തെ നടുക്കിയ ഇരട്ടക്കൊലയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. അനിലയുടെ മാനസികാവസ്ഥയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നുവത്രേ. അനില പ്രത്യക കരം മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായാണ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന വിവരം. മലയാളി സമൂഹത്തെ നടുക്കിയ രണ്ട് യുവതികളുടെ കൊലപാതകത്തില്‍ അന്വേഷണം മുന്നോട്ടുപോകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരമാണോ ഇതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പാലാ മൂന്നിലവ് സ്വദേശിനിയായ അനില ബേബി, തന്റെ അടുത്ത സുഹൃത്തുക്കളായ ആന്‍മേരി മാത്യുവിനെയും അഞ്ചനയെയും കൊലപ്പെടുത്തിയെന്ന കേസിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകങ്ങളുടെ പിന്നിലെ കൃത്യമായ പ്രേരണ വ്യക്തമാകാത്ത സാഹചര്യത്തില്‍, അനിലയുടെ മാനസികാവസ്ഥയും സമീപകാല പെരുമാറ്റരീതികളും അന്വേഷണസംഘം പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാന്‍ ഹോസെയിലെ ആന്‍മേരി മാത്യുവിന്റെ വസതിയിലെത്തിയ അനില രണ്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണത്തിലെ ആരോപണം. തുടര്‍ന്ന് അവിടെനിന്ന് വാഹനത്തില്‍ മില്‍പീറ്റസിലേക്ക് പോയ അനില, അവിടെ താമസിച്ചിരുന്ന അഞ്ചനയെ ഫോണ്‍ വിളിച്ച് താഴേക്ക് വരുത്തുകയും വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. രണ്ട് സംഭവങ്ങള്‍ക്കും ഇടയില്‍ വലിയ ഇടവേളയില്ലെന്നതാണ് അന്വേഷണത്തെ കൂടുതല്‍ ഞെട്ടിക്കുന്നതാക്കുന്നത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന അതിക്രൂരമായ ആക്രമണത്തിന് പിന്നാലെ മറ്റൊരു സുഹൃത്തിനെ ലക്ഷ്യമിട്ട സംഭവവികാസങ്ങള്‍, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന ചോദ്യവും ഉയര്‍ത്തുന്നു.
മൂവരും അടുത്ത സുഹൃത്തുക്കളായിരിക്കെ, ഈ സൗഹൃദബന്ധം ഇത്രയും ഭീകരമായ അന്ത്യത്തിലേക്ക് എത്താന്‍ കാരണമെന്ത് എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമായത്. സാമ്പത്തിക തര്‍ക്കമോ പഴയ വൈരാഗ്യമോ മറ്റേതെങ്കിലും വ്യക്തമായ പ്രേരണയോ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ അനിലയുടെ അടുത്തകാലത്തെ മാനസികാവസ്ഥ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ഭയം തുടങ്ങിയ കാര്യങ്ങളിലേക്കും അന്വേഷണം നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അനില കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോയിരുന്നുവെന്ന് അവരുമായി അടുത്ത ബന്ധമുള്ള ചിലര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
അകാരണമായ ഭയം, ചുറ്റുമുള്ളവരില്‍നിന്ന് അപകടം സംഭവിക്കുമെന്ന ആശങ്ക, മറ്റുള്ളവര്‍ക്ക് തനിക്ക് ദോഷം ചെയ്യാമെന്ന തോന്നല്‍ തുടങ്ങിയ പെരുമാറ്റസൂചനകള്‍ ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവ സ്ഥിരീകരിക്കപ്പെട്ട മെഡിക്കല്‍ രോഗനിര്‍ണയങ്ങളല്ല എന്ന് എടുത്തു പറയട്ടെ. സൈക്യാട്രിസ്റ്റിന്റെ സഹായം തേടണമെന്ന നിര്‍ദ്ദേശം അനിലയ്ക്ക് നേരത്തെ ലഭിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തില്‍ പ്രകടമാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ചിലപ്പോള്‍ വലിയ മുന്നറിയിപ്പുകളായിരിക്കാം. ഉറക്കത്തിലെ വ്യതിയാനം, അമിതമായ ഭയം, സാമൂഹികമായി ഒറ്റപ്പെടല്‍, യാഥാര്‍ഥ്യബോധത്തില്‍ മാറ്റം, അസാധാരണമായ സംശയങ്ങള്‍, നിയന്ത്രിക്കാനാകാത്ത കോപം തുടങ്ങിയ ലക്ഷണങ്ങള്‍ ദീര്‍ഘകാലം അവഗണിക്കപ്പെടുമ്പോള്‍ വിദഗ്ധസഹായം ആവശ്യമായി വരാം. പ്രവാസ ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദവും ഒരു ഘടകമാണ്. വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും മികച്ച ജോലിയും സാമ്പത്തിക സുരക്ഷിതത്വവും നേടിയാലും, അതിനൊപ്പം വരുന്ന ഒറ്റപ്പെടല്‍, കുടുംബത്തില്‍നിന്നുള്ള അകലം, സാമൂഹിക സമ്മര്‍ദ്ദം, ജോലി സംബന്ധമായ സമ്മര്‍ദ്ദം, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, കുടിയേറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ എന്നിവ ചിലരില്‍ വലിയ മാനസിക ഭാരമായി മാറാം.
എല്ലാം കൊണ്ടും സെയ്ഫ് ആയ ജീവിതം എന്ന് തോന്നുന്ന ഒരാളുടെ ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് പലപ്പോഴും അടുത്തവര്‍ക്കുപോലും മനസ്സിലാകണമെന്നില്ല. തനിക്ക് പ്രശ്‌നമുണ്ട് എന്ന് തുറന്ന് പറയാന്‍ കഴിയാത്ത അവസ്ഥയും, സഹായം തേടുന്നത് ദൗര്‍ബല്യമായി കാണുന്ന അപകര്‍ഷ ബോധവും പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കാം. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നമുള്ള ഭൂരിഭാഗം ആളുകളും അക്രമാസക്തരല്ല എന്നതും ഒരു വസ്തുതയാണ്. സ്‌കിസോഫ്രീനിയ, ഒബ്‌സെസ്സീവ്-കംപല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി), വിഷാദം, പ്രസവാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിന് ശാസ്ത്രീയമായ പിന്‍ബലം വേണം.
അതിനാല്‍ അനിലയ്ക്ക് ഏതെങ്കിലും പ്രത്യേക മാനസിക രോഗമുണ്ടായിരുന്നുവെന്ന് കോടതി, മെഡിക്കല്‍ വിദഗ്ധര്‍, അല്ലെങ്കില്‍ ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നതുവരെ അത്തരമൊരു രോഗനിര്‍ണയം വസ്തുതയായി പറയാനാവില്ല. പക്ഷേ, അനിലയുടെ മാനസികാവസ്ഥ കൊലപാതകങ്ങളുടെ പിന്നിലെ സാഹചര്യങ്ങളെ മനസ്സിലാക്കുന്നതില്‍ എന്തെങ്കിലും പങ്കുവഹിച്ചിരുന്നോ എന്നത് അന്വേഷണത്തിന്റെ പ്രധാന ചോദ്യമായി മാറിയിരിക്കുകയാണ്. അനിലയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലുകളും ചികിത്സയും കേസിന്റെ തുടര്‍നടപടികളില്‍ പ്രധാനപ്പെട്ട വിഷയമാകാന്‍ സാധ്യതയുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസികനില, കോടതിയില്‍ വിചാരണ നേരിടാനുള്ള ശേഷി, കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ തുടങ്ങിയവ നിയമപരമായി പ്രത്യേകം പരിശോധിക്കപ്പെടാവുന്ന കാര്യങ്ങളാണ്.
അതേസമയം, ഇതൊന്നും കുറ്റാരോപണത്തില്‍നിന്ന് അനിലയെ സ്വതവേ ഒഴിവാക്കുന്നില്ല. കുറ്റം തെളിയിക്കേണ്ടത് കോടതിയിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അനിലയ്‌ക്കെതിരെ മനപ്പൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുന്ന സാഹചര്യത്തില്‍ 25 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കേസാണിത്. സാന്താ ക്ലാര കൗണ്ടി മെയിന്‍ ജയിലില്‍ ജാമ്യമില്ലാതെ കഴിയുന്ന അനിലയെ സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചിരുന്ന തീയതി മാറ്റിയാണ് സെപ്റ്റംബര്‍ 10 ആക്കിയതത്രേ.
ആന്‍മേരിയും അഞ്ചനയും ഇനി ഇല്ല. അവരുടെ കുടുംബങ്ങള്‍ക്ക് ഒരിക്കലും പൂര്‍ണമായി തിരിച്ചുകിട്ടാത്ത നഷ്ടം. എന്നാല്‍ ഈ ദുരന്തം മലയാളി സമൂഹത്തോട് ചോദിക്കുന്നത് അതിലും വലിയൊരു ചോദ്യമുണ്ട്. നമ്മുടെ ചുറ്റുമുള്ള ഒരാള്‍ നിശ്ശബ്ദമായി തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നുണ്ടോ..? മാനസിക സമ്മര്‍ദ്ദം, അസാധാരണമായ ഭയം, പെരുമാറ്റത്തിലെ ഗുരുതര മാറ്റങ്ങള്‍, യാഥാര്‍ഥ്യബോധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ കാണുമ്പോള്‍ ''അത് അവന്റെയോ അവളുടെയോ വ്യക്തിപരമായ കാര്യം...'' എന്ന് പറഞ്ഞ് മാറിനില്‍ക്കാതെ വിദഗ്ധസഹായത്തിലേക്ക് നയിക്കേണ്ടത് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.
രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ട ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കോടതി അന്വേഷണത്തിലൂടെയും വിദഗ്ധ വിലയിരുത്തലുകളിലൂടെയും മാത്രമേ വ്യക്തമാകൂ. പക്ഷേ, മാനസികാരോഗ്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ട സമയമായെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ സംഭവം നല്‍കുന്നത്. സൗഹൃദത്തിന്റെ മറവില്‍ എന്താണ് സംഭവിച്ചത്..? മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നോ..? മാനസിക സമ്മര്‍ദ്ദം എത്രത്തോളം പങ്കുവഹിച്ചു..? അതോ ഇനിയും പുറത്തുവരാത്ത മറ്റൊരു പ്രേരണയുണ്ടോ..? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലേക്കായിരിക്കും അന്വേഷണം.
see also
കാലിഫോര്‍ണിയ ഇരട്ടക്കൊലപാതകം; അനിലയ്ക്ക് നിശബ്ദമായ മാനസിക പ്രശ്‌നങ്ങളോ..? (എ.എസ് ശ്രീകുമാര്‍)
കാലിഫോര്‍ണിയയിലേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതി അനിലയ്‌ക്കെതിരെ ശക്തമായ സാക്ഷി മൊഴികള്‍
മലയാളി കൂട്ടുകാരികളുടെ കൊലപാതകം; കാരണം തേടി പൊലീസ്, ദുരൂഹത നീങ്ങിയില്ല (എ.എസ് ശ്രീകുമാര്‍)
അരുംകൊലയുടെ ചതി: യുവതികള്‍ കൊല്ലപ്പെട്ട സംഭവം ദുരൂഹം (എ.എസ് ശ്രീകുമാര
ഓണാഘോഷത്തിന് ഒത്തുചേർന്ന സുഹൃത്തുക്കൾ; നടുക്കം മാറാതെ മലയാളി സമൂഹം
കലിഫോർണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; മലയാളി യുവതി പിടിയില്‍