
ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിൽ ഞായറാഴ്ച്ച ഓശാന കുർബാന അർപ്പിക്കാൻ എത്തിയ ലാറ്റിൻ പാട്രിയാർക്ക് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയെ പോലീസ് തടഞ്ഞത് സുരക്ഷാ പ്രശ്നം മൂലമാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശദീകരിച്ചു. പാട്രിയാർക്കിനു പള്ളിയിൽ ഉടൻ തന്നെ സമ്പൂർണ പ്രവേശനം അനുവദിക്കണമെന്നു താൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
ഇസ്രയേൽ പൊലീസ് പാട്രിയാർക്കിനെ തടഞ്ഞത് ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി.
പാട്രിയാർക്ക് അടക്കമുള്ളവർക്ക് പ്രവേശനം നിഷേധിച്ചതിനെ അന്യായവും യുക്തിരഹിതവും എന്നാണ് സഭ വിശേഷിപ്പിച്ചത്.
ജനക്കൂട്ടമില്ലാതെ ഏതാനും മതനേതാക്കൾക്ക് മാത്രമായി പ്രവേശനം നൽകണമെന്ന സഭയുടെ ആവശ്യം പൊലീസ് നിരസിക്കുകയായിരുന്നു.
മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ നെതന്യാഹു ചൂണ്ടിക്കാട്ടി. ജെറുസലേമിലെ പുണ്യസ്ഥലങ്ങൾ ഇറാൻ ആക്രമിച്ചിട്ടുണ്ടെന്നു അദ്ദേഹം ഓർമിച്ചു. ഈ പള്ളിക്കടുത്തു തന്നെ അടുത്തിടെ മിസൈൽ ഭാഗങ്ങൾ പതിച്ചു.
see also