
വാഷിങ്ടൺ, സെപ്റ്റംബർ 19: ചില എച്ച്-1ബി വിസ അപേക്ഷകൾക്ക് ഏർപ്പെടുത്തിയിരുന്ന 1 ലക്ഷം ഡോളർ ഫീസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നു. എച്ച് -1ബി വിസയ്ക്ക് സ്പോൺസർ ചെയ്യുന്ന കമ്പനികൾ അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടോ എന്നതും ഇനി കൂടുതൽ കർശനമായി പരിശോധിക്കും.
2025 സെപ്റ്റംബർ 19ന് ആദ്യമായി ഏർപ്പെടുത്തിയ 1 ലക്ഷം ഡോളർ ഫീസ് വ്യവസ്ഥയാണ് പുതിയ പ്രഖ്യാപനത്തിലൂടെ പുതുക്കിയത്. ചില എച്ച്-1ബി അപേക്ഷകൾക്ക് ഈ ഫീസ് ബാധകമാകും. ഫീസ് വ്യവസ്ഥ എത്രകാലത്തേക്കാണ് നീട്ടിയതെന്ന് വൈറ്റ് ഹൗസ് ഫാക്ട് ഷീറ്റിൽ വ്യക്തമാക്കിയിട്ടില്ല.
എച്ച്-1ബി അപേക്ഷകൾ പരിഗണിക്കുമ്പോൾ സ്പോൺസർ ചെയ്യുന്ന തൊഴിൽദാതാവ് കഴിഞ്ഞ ഒരു വർഷത്തിനിടെ സമാന ജോലികളിലുള്ള അമേരിക്കൻ ജീവനക്കാരെ നേരിട്ടോ പരോക്ഷമായോ പിരിച്ചുവിട്ടിട്ടുണ്ടോ, അല്ലെങ്കിൽ ഭാവിയിൽ അത്തരം പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് സ്റ്റേറ്റ്, ലേബർ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പുകളോട് നിർദേശിക്കുന്നു.
അതേസമയം, ഒരു കമ്പനി ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന കാരണത്താൽ മാത്രം എച്ച്-1ബി അപേക്ഷ സ്വമേധയാ നിരസിക്കണമെന്ന് ഉത്തരവ് നിർദേശിക്കുന്നില്ല.
എച്ച്-1ബി അപേക്ഷകൾ, ലേബർ കണ്ടീഷൻ അപേക്ഷകൾ, വിസകൾ, അമേരിക്കയിലേക്കുള്ള പ്രവേശനം എന്നിവ പരിശോധിക്കുമ്പോൾ വിവിധ ഫെഡറൽ ഏജൻസികൾ തമ്മിൽ കൂടുതൽ ഏകോപനം നടത്താനും ഉത്തരവിൽ നിർദേശമുണ്ട്. വാണിജ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽനിന്നുള്ള വേതനം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വിവരങ്ങളും പരിശോധനയ്ക്കായി ഉപയോഗിക്കും.
മുൻപ് സമർപ്പിച്ച ലേബർ കണ്ടീഷൻ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച് സ്പോൺസർ ചെയ്യുന്ന തൊഴിൽദാതാക്കൾക്കെതിരെ കൂടുതൽ നടപടി ആവശ്യമാണോ എന്ന് വിലയിരുത്താൻ ലേബർ വകുപ്പിന് 30 ദിവസത്തിനകം പരിശോധന ആരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു.
അമേരിക്കൻ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കുകയും എച്ച് -1ബി പദ്ധതിയുടെ ദുരുപയോഗം തടയുകയും ചെയ്യുന്നതിനാണ് നടപടികളെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ചില സാങ്കേതിക കമ്പനികളും ഔട്ട്‌സോഴ്സിങ് സ്ഥാപനങ്ങളും എച്ച്-1ബി പദ്ധതിയുടെ മറവിൽ അമേരിക്കൻ തൊഴിലാളികളെ മാറ്റിനിർത്തുന്നതായി ഭരണകൂടം ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളോട് ബന്ധപ്പെട്ട കമ്പനികളുടെയോ ഔട്ട്‌സോഴ്സിങ് സ്ഥാപനങ്ങളുടെയോ പ്രതികരണം ഉത്തരവിലോ ഫാക്ട് ഷീറ്റിലോ ഉൾപ്പെടുത്തിയിട്ടില്ല.
2025ലെ നടപടികൾ പ്രാബല്യത്തിൽ വന്നതിനുശേഷം വൻ ഐടി ഔട്ട്‌സോഴ്സിങ് കമ്പനികളുടെ എച്ച് -1ബി രജിസ്ട്രേഷനുകൾ 92 ശതമാനം കുറഞ്ഞതായി വൈറ്റ് ഹൗസ് അവകാശപ്പെട്ടു. കോൺസുലർ പ്രോസസിങ് അഭ്യർത്ഥനകളിലും ഏകദേശം 97 ശതമാനം കുറവുണ്ടായതായി ഭരണകൂടം അറിയിച്ചു.
എച്ച്-1ബി തിരഞ്ഞെടുപ്പ് സംവിധാനത്തിലും ഇതിനകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2027 സാമ്പത്തിക വർഷം മുതൽ മുൻകാലത്തെ പൂർണമായും റാൻഡം തിരഞ്ഞെടുപ്പ് സംവിധാനത്തിന് പകരം വേതനനിലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനമാണ് ഉപയോഗിച്ചത്. ഇതിന്റെ ആദ്യഘട്ടത്തിൽ എച്ച്-1ബി രജിസ്ട്രേഷനുകളിൽ ഏകദേശം 40 ശതമാനം കുറവുണ്ടായതായും വൈറ്റ് ഹൗസ് അറിയിച്ചു.