Image

ലഹരിക്കേസ്; മലയാളി ഡിജെയും വിദേശികളുമടക്കം ഏഴുപേര്‍ പിടിയില്‍

Published on 18 September, 2026
 ലഹരിക്കേസ്; മലയാളി ഡിജെയും വിദേശികളുമടക്കം ഏഴുപേര്‍ പിടിയില്‍

 

കൊച്ചി: ലഹരിക്കേസില്‍ മലയാളി ഡിജെയും വിദേശികളുമടക്കം ഏഴുപേര്‍ പിടിയില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ഡിജെ സിദ്ധാര്‍ഥ് ദാമോര്‍, കോഴിക്കോട് ബേപ്പൂര്‍ നോര്‍ത്ത് സ്വദേശി ഹംദാന്‍ അഹമ്മദ്, അരക്കിണര്‍ സ്വദേശി പി അഫ്‌ലാഹ്, പഞ്ചാബ് കപൂര്‍ത്തല സ്വദേശി ഗുര്‍പ്രീത് സിങ്, തമിഴ്നാട് സ്വദേശി അരുണ്‍ രാജ്കുമാര്‍, നൈജീരിയക്കാരി സോണിയ എന്ന ചിസോബ ഹെലന്‍ ആന്തണി, സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിലെ വിവിധ പാര്‍ട്ടികള്‍ക്കും മറ്റും ബെംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിക്കുന്ന സംഘമാണിത്. ഗുര്‍പ്രീത് സിങ്, ഹംദാന്‍ അഹമ്മദ്, പി അഫ്ലാഹ് എന്നിവരെ 8.12 ഗ്രാം കൊക്കെയ്‌നുമായി ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഈ മാസം പത്തിന് കൊച്ചി നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.

സംഘത്തില്‍ പെട്ട സിദ്ധാര്‍ഥ് ദമോറിനെ അന്നുതന്നെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയും അറസ്റ്റ് ചെയ്തു. ഊട്ടിയില്‍ ഒരു റിസോര്‍ട്ടിന്റെ ഉടമ കൂടിയായ സിദ്ധാര്‍ഥ് ദമോറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പലയിടത്തും ഡിജെ പാര്‍ട്ടികള്‍ നടക്കാറുണ്ടെന്ന് എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. തുടര്‍ന്ന് ഇയാളെ പിടികൂടി. പിന്നാലെയാണ് ലഹരിമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയും ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളുമായ അരുണ്‍ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്.

വിദേശികളില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങി ഏജന്റുമാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിതരണം ചെയ്യുന്നത് ഇയാളാണെന്ന് എന്‍സിബി വ്യക്തമാക്കി. ഇരുവരില്‍ നിന്നും ലഭിച്ച വിവര പ്രകാരമാണ് നൈജീരിയക്കാരിയായ സോണിയ എന്ന ചിസോബ ഹെലന്‍ ആന്തണിയെ 12 ന് പിടികൂടിയത്. സിംബാബ്വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെ 13-ാം തീയതി ബെംഗളൂരുവില്‍ നിന്നും എന്‍സിബി അറസ്റ്റ് ചെയ്തു.

ഇവരില്‍ നിന്ന് 16 ഗ്രാം, 8.98 ഗ്രാം വീതം കൊക്കെയ്‌നാണ് പിടികൂടിയത്. പത്ത് വര്‍ഷം മുന്‍പ് അടിയന്തര മെഡിക്കല്‍ വിസയിലാണ് ചിസോബ ഇന്ത്യയില്‍ എത്തിയത്. വിദ്യാര്‍ത്ഥി വിസയിലാണ് മുഫുകാരെ ഇന്ത്യയില്‍ എത്തിയതെന്നും എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പിടിയിലായ സിദ്ധാര്‍ഥ് ദാമോര്‍, ഹംദാന്‍ അഹമ്മദ്, പി അഫ്ലാഹ് എന്നിവര്‍ മുന്‍പ് യുഎഇയില്‍ ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഇന്ത്യയിലേക്ക് നാടുകടത്തിയ ശേഷം ഇവര്‍ കേസില്‍ പിടിയിലായ മറ്റുള്ളവരുമായി ബന്ധം പുതുക്കുകയായിരുന്നുവെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക