
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളിൽ ഇറാന്റെ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സി ബി എസ് ന്യൂസ് പുറത്തു വിട്ടു. ആക്രമണത്തിൽ തകർന്ന ഒരു വിമാനവും കീറിപ്പറിഞ്ഞു പോയ കൂടാരങ്ങളും ഉപയോഗിക്കാൻ കഴിയാതായ മിലിറ്ററി ട്രെയ്‌ലറുകളും ചിത്രങ്ങളിൽ കാണാം.
യുഎസ് സൈനികർ തന്നെയാണ് അതീവ രഹസ്യമായി ചിത്രങ്ങൾ സി ബി എസിനു നൽകിയത്. സൗദി അറേബ്യയിലെ ഒരു യുഎസ് സൈനിക കേന്ദ്രവും കുവൈറ്റിലെ രണ്ടു സ്ഥാപനങ്ങളും എടുത്തതാണ് അവ.
നാശനഷ്ടങ്ങൾ അധികവും ജനങ്ങൾക്കു കാണാൻ കഴിയാത്ത വിധം രഹസ്യമാക്കി വച്ചിരിക്കയാണെന്നു ഫോട്ടോകൾ നൽകിയ സൈനികരിൽ ഒരാൾ സി ബി എസിനോടു പറഞ്ഞു. "ഞങ്ങൾ ഇവിടെ കണ്ണടച്ചു നിൽക്കയാണ്, എന്നാൽ മുഖത്ത് ഇടി കൊള്ളുകയും ചെയ്യുന്നു. നമ്മുടെ സൈനിക താവളങ്ങൾക്കു സംഭവിച്ച ഈ വമ്പിച്ച നാശനഷ്ടം അമേരിക്കൻ ജനത കാണേണ്ടതുണ്ട്."
പെന്റഗൺ ഇൻസ്‌പെക്‌ടർ ജനറൽ ഈ നാശനഷ്ടങ്ങൾ വിലയിരുത്തിയപ്പോൾ വമ്പിച്ച നാശനഷ്ടം ഉണ്ടായെന്നു യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിരുന്നു. ഇറാന്റെ മിസൈലുകൾ അടിച്ചു കെട്ടിടങ്ങൾ തകർന്നു, പലതും പാടേ നശിച്ചു. കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യു എ ഇ, ഇറാഖ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ അതുണ്ടായി.
ഒട്ടേറെ യുഎസ് സൈനിക വിമാനങ്ങളും അടിയേറ്റ് പ്രവർത്തനരഹിതമായി.
ഫെബ്രുവരി 28നു ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന സൈനിക നടപടിക്കു ജൂൺ 30 വരെ $33.4 ബില്യൺ ചെലവായി എന്നാണ് ഐ ജി യുടെ റിപ്പോർട്ടിൽ പറയുന്നത്. അതിൽ $22.3 ബില്യൺ പടക്കോപ്പുകൾ സമാഹരിക്കാനും ഉപയോഗിക്കാനും മാത്രം വേണ്ടിവന്നു.
എന്നാൽ നാശം സംഭവിച്ച താവളങ്ങൾ നന്നാക്കാൻ വേണ്ടിവരുന്ന ചെലവ് കണക്കിലെടുത്തിട്ടില്ല. പടക്കോപ്പുകൾ ഏറെ കുറഞ്ഞു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് -- പ്രസിഡന്റ് ട്രംപ് അക്കാര്യം ആവർത്തിച്ചു നിഷേധിക്കുന്നുണ്ടെങ്കിലും.
Photos reveal massive damage at US bases in Mideast