
നവംബർ 3നു മുൻപായി തപാൽ ബാലറ്റുകൾ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തടഞ്ഞ സുപ്രീം കോടതി ഉത്തരവിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. നിയന്ത്രണങ്ങൾ നടപ്പാക്കാൻ വേണ്ടത്ര സമയമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന കോടതി വിധി ഭീകരവും അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതവുമാണെന്നു ട്രംപ് ആരോപിച്ചു.
വലതുപക്ഷ യാഥാസ്ഥിതികർക്കു ഭൂരിപക്ഷമുള്ള കോടതി തന്റെ ഭരണകൂടം നീതിപൂർവമായ വോട്ടെടുപ്പ് നടത്താൻ ശ്രമിക്കുമ്പോൾ തടയുകയാണ് ചെയ്യുന്നത്. ആദ്യ ഭരണകാലത്തു താൻ നിയമിച്ച മൂന്നു ജസ്റ്റിസുമാരെ ഉൾപ്പെടെ അദ്ദേഹം വിമർശിച്ചു. ആമി കോണി ബാരറ്റ്, ബ്രെറ്റ് കാവനാഗ്, നീൽ ഗോർസച് എന്നിവർക്കു താൻ ഇന്റർവ്യൂ ചെയ്യുമ്പോഴുള്ള നിലവാരം ഇപ്പോൾ ഇല്ലെന്നു ട്രംപ് ആഞ്ഞടിച്ചു.
"സുപ്രീം കോടതി നമ്മുടെ രാജ്യത്തെ കൈവിട്ടു!" അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു. "ചില ജസ്റ്റിസുമാർക്കു ഭ്രാന്തെടുത്ത, പരാജിതരായ ഡെമോക്രാറ്റുകളെ ഭയമാണ്, അവർക്കു നമ്മുടെ അമേരിക്കയെ രക്ഷിക്കാൻ ആവശ്യമായ ധൈര്യം ഇല്ലാതായി."
തപാൽ വോട്ടിംഗിൽ തട്ടിപ്പുണ്ടെന്ന വാദം ഉയർത്തി അതു തടയാനാണ് പോസ്റ്റൽ സർവീസിനു ബാലറ്റുകൾ നിയന്ത്രിക്കാനുള്ള അധികാരം നൽകാൻ ട്രംപ് നീക്കം നടത്തിയത്.
സുപ്രീം കോടതി ഉത്തരവിനെ മാനിക്കുമെന്നാണ് അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞത്. എന്നാൽ ഭാവിയിൽ പോരാട്ടം ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Trump slams Supreme Court for mail-in ballots order