
തിരുവനന്തപുരം: ഡി വൈ എഫ് ഐ നേതാവ് ചിന്ത ജെറോം പിഎച്ച്ഡി ബിരുദത്തിനായി കേരള സർവ്വകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപകമായ തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ നിർണ്ണായക തീരുമാനം. പ്രബന്ധത്തിലെ ക്രമക്കേടുകൾ പ്രാഥമികമായി പരിശോധിക്കുന്നതിനായി നാലംഗ ഉപസമിതിയെ നിയോഗിക്കാൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. പരാതി ഗവർണർ സർവ്വകലാശാലയ്ക്ക് കൈമാറിയിട്ടും മേൽനടപടികൾ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം ആർ എസ് ശശികുമാർ വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേലിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യണമെന്നും വിദഗ്‌ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സർവ്വകലാശാല മുൻ പിവിസി ഡോ പി പി അജയകുമാറിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ചിന്തയ്ക്ക് പിഎച്ച്ഡി നൽകിയത്.
മലയാള സിനിമയെക്കുറിച്ചുള്ള പ്രബന്ധം തമിഴ്‌നാട്ടിലെയും വടക്കേ ഇന്ത്യയിലെയും മൂന്ന് അന്യഭാഷാ പ്രൊഫസർമാർക്ക് മൂല്യനിർണ്ണയത്തിന് അയച്ചതിൽ ദുരൂഹതയുണ്ടെന്നും, മറ്റു പ്രസിദ്ധീകരണങ്ങളിൽ നിന്ന് ആശയങ്ങളും രചനകളും പകർത്തിയതാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം സിൻഡിക്കേറ്റ് യോഗത്തിൽ സമിതി രൂപീകരണത്തിനെതിരെ എൽ ഡി എഫ് അംഗങ്ങൾ വിയോജിപ്പ് അറിയിച്ചു