Image

ഇനി പൊലീസ് കാവല്‍ പിണറായി വീട്ടില്‍ ഉണ്ടെങ്കില്‍ മാത്രം; 24 മണിക്കൂര്‍ കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം

Published on 15 September, 2026
 ഇനി പൊലീസ് കാവല്‍ പിണറായി വീട്ടില്‍ ഉണ്ടെങ്കില്‍ മാത്രം; 24 മണിക്കൂര്‍ കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പാണ്ഡ്യാമുക്കിലെ വീടിന് മുന്നില്‍ ഏര്‍പ്പെടുത്തിയിരുന്ന 24 മണിക്കൂര്‍ പൊലീസ് കാവല്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. ഇനി മുതല്‍ പിണറായി വിജയന്‍ വീട്ടിലുണ്ടെങ്കില്‍ മാത്രം പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഒരു എസ്ഐയും രണ്ട് പൊലീസുകാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. നേരത്തേ പിണറായി വിജയന്റെ വീടിന് മുന്നില്‍ ഉണ്ടായിരുന്ന പൊലീസ് ജീപ്പ് എടുത്തുമാറ്റിയിരുന്നു. ജീപ്പ് എടുത്തുമാറ്റിയെങ്കിലും പൊലീസ് കാവല്‍ തുടരുകയായിരുന്നു. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ രണ്ട് എസ്ഐമാര്‍, ആറ് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് പല ഷിഫ്റ്റിലായി ജോലി ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയത്. പിണറായിയുടെ വീടിന് മുന്നില്‍ മിനി സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്ന ജീപ്പ് എടുത്തുമാറ്റിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെ വിമര്‍ശനവുമായി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നിരുന്നു.

തന്റെ വീടിന് മുന്നില്‍ പൊലീസ് സ്റ്റേഷന്‍ ഒരു കാലത്തും പ്രവര്‍ത്തിച്ചിട്ടില്ലെന്നായിരുന്നു പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പൊലീസ് വാഹനത്തില്‍ പൊലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെ കിടന്നു എന്നാണ് മനസിലാക്കിയിട്ടുള്ളത്. അവിടെ നിന്ന് മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞത്. അധികാരമൊഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റിയിട്ടില്ല. അതിന് കാരണം പൊലീസാണ് വിശദീകരിക്കേണ്ടത്. തന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക