
കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡ് 2026 വിജയിയായി യുകെയില്‍ സേവനമനുഷ്ഠിക്കുന്ന കോട്ടയത്തിൽ നിന്നുള്ള മലയാളി നഴ്‌സ് അജിമോൾ പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിലധികം രജിസ്ട്രേഷനുകളിൽ നിന്നാണ് ഈ വർഷത്തെ വിജയിയായി യുകെയിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമായ അജിമോൾ പ്രദീപിനെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചത്.
പുരസ്കാരജേതാവിന് 250,000 യു.എസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയും ലഭിച്ചു.
മുഖ്യമന്ത്രി വിഡി സതീശൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.
"ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിങ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നു. ഇന്ത്യയിലേക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആശുപത്രികളിലേക്ക് ഏറ്റവും കൂടുതൽ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന വസ്തുതയ്ക്കുള്ള അംഗീകാരമാണിത്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ ഏത് വിദൂര കോണിലുള്ള ആശുപത്രിയിൽ ചെന്നാലും അവിടെയൊരു മലയാളി നഴ്‌സിനെ കാണാൻ സാധിക്കുന്നത്. കേരളത്തെ ഒരു ആഗോള ആരോഗ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ആരോഗ്യരംഗം നമ്മുടെ പ്രധാന മുൻഗണനയായി തുടരുമെന്ന് ഞാൻ ഇന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു." മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.