
കോഴിക്കോട്: പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം ഒരുങ്ങുന്നു. വ്യക്തിപരമായ ആക്രമണത്തിനപ്പുറം പാർട്ടിയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേരുന്ന വിശാല സംസ്ഥാനസമിതിയിൽ ഇഡിക്കെതിരെ ശക്തമായ പ്രമേയം പാസാക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ ചർച്ച ചെയ്യുമെന്ന് ഗോവിന്ദൻ സൂചന നൽകി.
ഇഡി നടപടികളിൽ സിപിഎമ്മിനുള്ള അതേ രാഷ്ട്രീയ വ്യക്തത ഇടതുമുന്നണിക്കുള്ളിലും സിപിഐക്കുമുള്ളിലുമുണ്ടെന്ന് ഗോവിന്ദൻ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ സിപിഐ മൗനം പാലിക്കുന്നുവെന്ന ആക്ഷേപം അദ്ദേഹം തള്ളി. ഇഡിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന കാര്യത്തിൽ സിപിഐക്കും വ്യക്തമായ ധാരണയുണ്ട്. വിയോജിപ്പുള്ളവരാണ് അത് വിശദീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇഡി നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിലെ ഭിന്നതയും സിപിഎം ആയുധമാക്കുന്നു. ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ചാൽ മതിയെന്ന നിലപാടെടുത്ത വി.ഡി. സതീശന്റെ സമീപനത്തെ പി. രാജീവ് രൂക്ഷമായി വിമർശിച്ചു.