
തൃശൂർ: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറയിൽ ബസ് കാത്തുനിന്ന യാത്രാസംഘത്തിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷക്കീല, വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തൃശൂർ ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിൽക്കുകയായിരുന്നവർക്ക് മേലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻതന്നെ പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ റസാഖിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഷക്കീല, പ്രദീപ്, മണികണ്ഠൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തൃശൂർ സ്വദേശി അമലിനെ (22) വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.