
ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരികള്‍ തുണികെട്ടി മറച്ച് സര്‍ക്കാര്‍. വ്യാപക വിമര്‍ശനമാണ് ഇതിനിനെതിരെ ഉയരുന്നത്. വസന്ത് വിഹാറിലെ ചേരി പ്രദേശമാണ് തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയായതിനാലാണ് ചേരി കണ്ണില്‍പ്പെടാതെ മറച്ചിരിക്കുന്നത്. വിദേശ രാജ്യ തലവന്മാര്‍ ഇത് വഴിയാണ് കടന്നു പോകുന്നത്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഎപി രംഗത്ത് വന്നു. ചേരികള്‍ തുണി കൊണ്ട് മറയ്ക്കാം എന്നാല്‍ സത്യത്തെ മറയ്ക്കാന്‍ പറ്റില്ല എന്നാണ് വിമര്‍ശനം.
സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണും എഎപി പങ്കുവെച്ചിരുന്നു. നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ള വ്യക്തി വിഷന്‍ 2024 എന്ന് എഴുതിയിരിക്കുന്ന കണ്ണാടിയില്‍ നോക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. വ്യക്തിയുടെ ശരീരത്തിൽ ജിഡിപി എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ഭംഗിയോടെയാണ് കണ്ണാടിയില്‍ തെളിയുന്നത്. എന്നാൽ ബാക്കി ഭാഗം പഴകി കീറിയ നിലയിലുമാണ് കാണാൻ സാധിക്കുന്നത്.
2.6% ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കാണിച്ചത് പോലെ ഒന്നും മറച്ച് വെച്ചാല്‍ സത്യമാകാതിരിക്കില്ലെന്നാണ് എഎപി ഉന്നയിക്കുന്ന വിമര്‍ശനം.