
ഡാളസ്: നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരു സഭകളും പിടിച്ചെടുത്താൽ അമേരിക്കയിലെ എല്ലാ മുതിർന്ന പൗരന്മാർക്കും $5,000 വീതം നൽകുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച ഡാലസിൽ നടന്ന കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്.
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഫലമായാണ് തുക നൽകുന്നതെന്നും ഈ തുക യുഎസിനുള്ളിൽ തന്നെ ചെലവഴിക്കണമെന്നതാണ് ഒരേയൊരു നിബന്ധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യുമെന്നതിനെക്കുറിച്ചോ ഇതിന്റെ നിയമസാധുതയെക്കുറിച്ചോ വ്യക്തതയില്ല. ഡാലസിൽ നടക്കുന്ന രണ്ട് ദിവസത്തെ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഉൾപ്പെടെയുള്ള പ്രമുഖരും സംസാരിക്കുന്നുണ്ട്. അതേസമയം, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നാടകീയ നീക്കമാണിതെന്ന് ഡെമോക്രാറ്റുകൾ വിശേഷിപ്പിച്ചു.
ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച ട്രംപ്, തന്നെക്കൂടി വോട്ടർമാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിനായി 35-ഓളം മത്സരങ്ങളിൽ താൻ നേരിട്ട് പ്രചാരണത്തിനിറങ്ങുമെന്നും ട്രംപ് അറിയിച്ചു.