
പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനും റീൽസ് ചിത്രീകരിക്കാനുമായി വനത്തിനുള്ളിൽ അതിക്രമിച്ചുകയറി കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് സംരക്ഷിത വനഭൂമിയിൽ അനധികൃതമായി പ്രവേശിച്ചതിന് കേസെടുത്തിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാൻ റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് സംഘം ഇരുവരെയും കണ്ടെത്തിയത്. ദൗത്യത്തിനിടയിൽ വനപാലകർ പലതവണ കാട്ടാനയുടെ മുന്നിൽപ്പെടുകയും അവിടെനിന്ന് സാഹസികമായി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പുലർച്ചെയോടെയാണ് യുവാക്കളെ സുരക്ഷിതമായി കാടിറക്കിക്കൊണ്ടുവന്നത്.