
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. പയ്യന്നൂർ കക്കംപാറ സ്വദേശി റോബിനെയാണ് കണ്ണൂർ ടൗൺ പൊലീസ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് നേരത്തെ രജിസ്റ്റർ ചെയ്ത പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം അവിടെയെത്തി പ്രതിയെ വലയിലാക്കിയത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം എസിപി ആസാദിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. ടൗൺ ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ നിഷാന്ത്, രതീഷ് എന്നിവരുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.