Image

ആർഎസ്എസിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അമേരിക്കൻ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യുഎസ് വിദഗ്ധൻ

Published on 09 September, 2026
ആർഎസ്എസിനെ  ഒറ്റപ്പെടുത്താനുള്ള നീക്കം അമേരിക്കൻ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് യുഎസ് വിദഗ്ധൻ

വാഷിങ്ടൺ: രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും ചേർന്ന് ആർഎസ്എസിനെ ഒറ്റപ്പെടുത്താൻ അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നടത്തുന്ന നീക്കങ്ങൾ അമേരിക്കൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് വിദേശനയ വിദഗ്ധൻ ബിൽ ഡ്രെക്സൽ.

ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ ആയ ഡ്രെക്സൽ വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓഗസ്റ്റ് 29ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് അഭിസംബോധന ചെയ്ത പരിപാടിക്ക് പിന്നാലെയാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 'യൂണിവേഴ്സൽ വൺനെസ്സ്' എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.

പരിപാടിയുടെ വേദി റദ്ദാക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ആർഎസ്എസിന്റെ ഹിന്ദുത്വ ദേശീയതാ കാഴ്ചപ്പാട് 'പുറന്തള്ളുന്നതാണെന്നും' സംഘടനയുടെ വളർച്ച 'അങ്ങേയറ്റം ആശങ്കാജനകമാണെന്നും' പ്രതികരിച്ചിരുന്നു. എന്നാൽ സ്വകാര്യമായി സംഘടിപ്പിച്ച പരിപാടിയിൽ ഇടപെടാൻ സിറ്റി ഭരണകൂടത്തിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഭാഗവതിന്റെ വിസ റദ്ദാക്കണമെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലിജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ആവശ്യപ്പെട്ടതായും ഡ്രെക്സൽ ചൂണ്ടിക്കാട്ടി. തുടർന്ന് ടൊറന്റോയിലെ പരിപാടിക്ക് മുന്നോടിയായി 270ഓളം സംഘടനകൾ ഭാഗവതിനെ കാനഡയിൽ പ്രവേശിപ്പിക്കരുതെന്നും ആർഎസ്എസിനെ ഭീകരസംഘടനയായി പരിഗണിക്കുന്ന കാര്യം ആലോചിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലും സിറ്റി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വേദികൾ ഭഗവതിന് അനുവദിക്കരുതെന്ന് ചില സംഘടനകൾ മേയർ സാദിഖ് ഖാനോട് ആവശ്യപ്പെട്ടു.

എന്നാൽ ഇത്തരം നീക്കങ്ങൾ ആർഎസ്എസിനെ ദുർബലപ്പെടുത്താൻ സാധ്യതയില്ലെന്ന് ഡ്രെക്സൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള സംഘടനയുടെ വലുപ്പവും സ്വാധീനവും കണക്കിലെടുത്താൽ പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പ് കാര്യമായ മാറ്റമുണ്ടാക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ഇന്ത്യയിൽ ആർഎസ്എസിന് ഏകദേശം 83,000 സ്ഥിരം പ്രാദേശിക യോഗങ്ങളുണ്ടെന്നും ഏകദേശം 50 ലക്ഷം പേർ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു. ശാരീരിക പരിശീലനം, ഗാനങ്ങൾ, കളികൾ, ഹിന്ദു സംസ്കാരത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയവയാണ് ഇത്തരം യോഗങ്ങളിലെ പ്രധാന പ്രവർത്തനങ്ങൾ. പങ്കാളികളിൽ ഭൂരിഭാഗവും പ്രതിഫലം വാങ്ങാത്ത സന്നദ്ധ പ്രവർത്തകരാണെന്നും ഡ്രെക്സൽ പറയുന്നു.

വിശാലമായ ഹിന്ദു ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായാണ് ആർഎസ്എസിനെ ഡ്രെക്സൽ വിശേഷിപ്പിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിലും പിന്തുണയിലും ഏകദേശം 2,500 അനുബന്ധ സംഘടനകൾ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതസംഘടനകൾ, തൊഴിലാളി യൂണിയൻ, സ്വകാര്യ സ്കൂൾ ശൃംഖല എന്നിവയും ഈ വിപുലമായ ശൃംഖലയിൽ ഉൾപ്പെടുന്നു.

ആർഎസ്എസിന്റെ ആശയങ്ങളോട് യോജിക്കേണ്ടതില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള സിവിൽ സൊസൈറ്റി സംഘടനകളിലൊന്നുമായി അമേരിക്ക ഇടപഴകുകയും അതിനെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡ്രെക്സൽ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ഇൻഡോ-പസഫിക്, മിഡിൽ ഈസ്റ്റ് മേഖലകളിലെ തന്ത്രപ്രധാന പ്രാധാന്യവും കണക്കിലെടുത്താണ് അദ്ദേഹം ഈ നിലപാട് മുന്നോട്ടുവച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക