
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്കെതിരെ പ്രഖ്യാപിച്ച 50% തീരുവയ്ക്കു ബദലായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച തീരുവകൾ ചൊവാഴ്ച്ച അർധരാത്രി നടപ്പിൽ വരും. വ്യാപാര യുദ്ധത്തിൽ ഒത്തുതീർപ്പു സാധ്യത അസാധ്യമെന്ന സൂചനയ്ക്കിടയിൽ അതു കൂടുതൽ രൂക്ഷമാക്കുമെന്ന സമീപനം ട്രംപ് തിങ്കളാഴ്ച്ച വ്യക്തമാക്കി.
കാനഡയുടെ വിമാന നിർമാതാക്കളായ ബൊംബാർഡിയർക്കു യുഎസ് വിലക്ക് ഏർപെടുത്തുമെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഭീഷണി. അത് ഒഴിവാക്കണമെങ്കിൽ നിർമാണം യുഎസിലേക്കു കൊണ്ടുവരണം. കാനഡ ഇപ്പോൾ അമേരിക്കൻ ഉത്പന്നങ്ങൾ തടഞ്ഞു അവരുടെ ഉത്പന്നങ്ങൾക്കു സംരക്ഷണം നടപ്പാക്കുക എന്ന നയത്തിൽ ഉറച്ചു നിൽക്കയാണ് എന്നദ്ദേഹം ആക്ഷേപിച്ചു.
കാനഡയുടെ ഉത്പന്നങ്ങൾക്കു ഗുണനിലവാരമില്ല എന്നും ട്രംപ് ആരോപിച്ചു. "അവരുടെ വരുമാനത്തിൽ 50% യുഎസിൽ നിന്നാണ്. അവർ അമേരിക്കൻ ഉപയോക്താക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അമേരിക്കൻ കമ്പനികളെയും എയർപോർട്ടുകളെയും സർവീസിനെയും ആശ്രയിച്ചാണ്. എന്നിട്ടും കാനഡ മഹത്തായ അമേരിക്കൻ ബാങ്കുകളെ തടയുന്നു, കമ്പനികളെ തടയുന്നു."
യുഎസ് ജെറ്റ് നിർമാതാവ് ഗൾഫ്സ്ട്രീം എയറോസ്‌പെയ്‌സിനു കാനഡ നിരോധനം ഏർപെടുത്തിയിരിക്കയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. "ആ കാലഘട്ടം കഴിഞ്ഞു. അവർക്കു നമ്മുടെ വിപണി വേണമെങ്കിൽ ഇവിടെ നിർമിക്കണം. അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുക, അമേരിക്കൻ വിമാനങ്ങളിൽ പറക്കുക, അമേരിക്കൻ മദ്യവും പാനീയങ്ങളും ആസ്വദിക്കുക, ലെയ്ക്ക് അമേരിക്കയിൽ വിനോദ സഞ്ചാരം നടത്തുക. അമേരിക്ക ഫസ്റ്റ്!"
രണ്ടാഴ്ചയായി ട്രംപ് നടത്തുന്ന കടന്നാക്രമണത്തിനു മുന്നിൽ യാതൊരു കൂസലും ഇല്ലാതെയാണ് കാർണി നിൽക്കുന്നത്. കഴിഞ്ഞ മാസം വ്യാപാര ചർച്ച അവസാനിപ്പിക്കാൻ കാർണി തീരുമാനിച്ചപ്പോൾ രാജ്യം അദ്ദേഹത്തിനു പിന്നിൽ ഉറച്ചു നിന്നു. കാനഡ ഇറക്കുമതി ചെയ്യുന്ന യുഎസ് ഉത്പന്നങ്ങൾക്കു $20 ബില്യൺ തീരുവയാണ് ചുമത്തിയിട്ടുള്ളത്.
Trump fumes as Canadian tariffs in force