
കോട്ടയം: സ്വന്തം ഇഷ്ടപ്രകാരമാണ് ജനപ്രതിനിധിയായി മത്സരിക്കാന്‍ ഇറങ്ങിയതെന്നും അതിനാല്‍ ജനങ്ങള്‍ക്കായി പൂര്‍ണമായി സമര്‍പ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നും പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യന്‍. പൊതുപ്രവര്‍ത്തകര്‍ക്ക് വലിയ രീതിയിലുള്ള ആദരവുകളോ സ്വീകരണങ്ങളോ ആവശ്യമില്ല. വിദേശരാജ്യങ്ങളില്‍ ഇത്തരം സമ്പ്രദായങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ നടന്ന സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ഫ്ളോറിഡ ഗവര്‍ണറെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു. ദക്ഷിണേന്ത്യയുടെ വലിപ്പവും വലിയ സാമ്പത്തികശേഷിയുമുള്ള ഫ്ളോറിഡയുടെ ഗവര്‍ണര്‍ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഒരു ബഹളവുമില്ലാതെ വരുന്നത് കണ്ടതാണ്. നമ്മുടെ മുഖ്യമന്ത്രിയെ കാണണമെന്നുണ്ടെങ്കില്‍ ആളെ കുഴമ്പിട്ട് തിരുമ്മേണ്ടിവരും. കാരണം അത്രമേല്‍ തിക്കുംതിരക്കും അതിനനുഭവിക്കേണ്ടിവരും. ആരെങ്കിലും ഫോണില്‍വിളിച്ച് വരാന്‍ ആവശ്യപ്പെട്ടാല്‍, തനിക്ക് സാധിക്കുമെങ്കില്‍ അവിടെയെത്തിയിരിക്കും. അത് കടമയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ തിരക്കുകളെ വിശദീകരിക്കാന്‍ നടന്‍ ജഗതിയുടെ സിനിമാ ഡയലോഗും അദ്ദേഹം തമാശ രൂപേണ അവതരിപ്പിച്ചു. കുറെ നേരം കാണാതിരുന്ന ജഗതിയോട് അമ്മ 'എന്റെ മോനെ നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം തീതിന്നു' എന്ന് വിഷമത്തോടെ ചോദിക്കുമ്പോള്‍, 'അമ്മ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ എന്തിനാണ് തിന്നുന്നത്' എന്ന് ജഗതി തിരിച്ചുചോദിക്കു
ന്ന രംഗം ഓര്‍മിപ്പിച്ച അദ്ദേഹം, ഈ തിരക്കുകളെല്ലാം താന്‍ സ്വയം ചോദിച്ചു വാങ്ങിയ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ്, ആദരവിന് നന്ദിയര്‍പ്പിച്ചാണ്പ്രസംഗം അവസാനിപ്പിച്ചത്.