
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ വിട്ടുനിന്നു. ഉത്രട്ടാതി ജലമേളയ്ക്ക് ഔദ്യോഗികമായി ക്ഷണിക്കാത്തതിലുള്ള കടുത്ത അതൃപ്തിയെ തുടർന്നാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നാണ് സൂചന.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ അഷ്ടമിരോഹിണി മഹാ വള്ളസദ്യയുടെ ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാറിനെ ആയിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ മൂലമാണ് വിട്ടുനിൽക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, പള്ളിയോട സേവാ സംഘത്തോടുള്ള എതിർപ്പാണ് യഥാർഥ കാരണമെന്ന് വ്യക്തമാണ്. ഇതേത്തുടർന്ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസം നടന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിലേക്ക് ദേവസ്വം ബോർഡിനെയോ പ്രസിഡൻ്റിനെയോ ഔദ്യോഗികമായി അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. ഉപരാഷ്ട്രപതി അടക്കം പങ്കെടുത്ത വലിയൊരു ചടങ്ങായിരുന്നിട്ടും ക്ഷേത്ര ഭരണസമിതിയായ ദേവസ്വം ബോർഡിനെ പൂർണ്ണമായും തഴഞ്ഞതാണ് കെ. ജയകുമാറിനെ ചൊടിപ്പിച്ചത്. പള്ളിയോട സേവാ സംഘം പരിപാടികൾ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ഗുരുതരമായ ആക്ഷേപവും ദേവസ്വം ബോർഡിനുണ്ട്