Image

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

Published on 03 September, 2026
 രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

 

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ സ്ഥലം മാറ്റി. ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ശുപാര്‍ശ.

കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

'മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്‍ജന്‍സി. പാതിരാത്രി കഴിഞ്ഞുവന്നു പറയാന്‍ പറ്റിയ സാധനമാണോ ഇത്' എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൂപ്രണ്ടിന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുകയും ഡോക്ടറില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയത്. ഡോക്ടര്‍ക്കെതിരെ സമാനമായ പരാതികള്‍ മുന്‍പും ഉയര്‍ന്നിരുന്നു. രണ്ട് പരാതികളില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക