
കാസർകോട്: ചുമയ്ക്കുന്നത് തനിക്ക് ശല്യമാകുന്നുവെന്നാരോപിച്ച് പത്രവിതരണക്കാരനായ മധ്യവയസ്കനെ അയൽവാസി ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും പത്രം വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ ജംഷീറിനെതിരെ അസൈനാറുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ഉപ്പളയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. അസുഖബാധിതയായ ഭാര്യയ്ക്കായി അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ അസൈനാർ ചുമച്ചിരുന്നു. ഇത് കേട്ടെത്തിയ ജംഷീർ ചുമ ശബ്ദം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് പറഞ്ഞ് അസൈനാറുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും പ്രകോപനപരമായി സംസാരിച്ച് തർക്കമുണ്ടാക്കുകയുമായിരുന്നു.
തുടർന്ന് അസൈനാറെ വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അസൈനാറെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തലയിൽ മൂന്ന് തുന്നലുകളുണ്ട്. മർദനത്തിന് ശേഷം ജംഷീർ വീട്ടിൽ പോയി കത്തിയെടുത്ത് കൊണ്ടുവന്ന് തന്നെ കുത്താൻ ശ്രമിച്ചതായും അസൈനാർ പൊലീസിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു.