
അമൃത്സർ: പ്രത്യേക വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികൾക്ക് പിന്നാലെ രാജ്യസഭാ എം.പി രാഘവ് ഛദ്ദ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സംഭവം പഞ്ചാബിൽ പുതിയ രാഷ്ട്രീയ പോരിന് തിരികൊളുത്തി. കരട് വോട്ടർപട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തത് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ ബോധപൂർവമായ പ്രതികാര നടപടിയാണെന്ന് ബി.ജെ.പി നേതാവ് കൂടിയായ രാഘവ് ഛദ്ദ ആരോപിച്ചു. നേരത്തെ എ.എ.പിയുടെ പ്രമുഖ നേതാവായിരുന്ന അദ്ദേഹം പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ബി.ജെ.പിയിൽ ചേക്കേറിയത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് വോട്ടർപട്ടികയിൽ സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ എന്നീ വിഭാഗങ്ങളിലാണ് ഛദ്ദയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് പട്ടികയിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി നീക്കം ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് അംഗങ്ങളെ കരട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് രാഘവ് ഛദ്ദ ചൂണ്ടിക്കാട്ടി.
യാതൊരുവിധ കൃത്യമായ പരിശോധനകളും കൂടാതെയാണ് ഈ തീരുമാനമെടുത്തതെന്നും മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൊഹാലിയിലെ എസ്.എ.എസ് നഗറിലെത്തി വോട്ട് ചെയ്ത പൗരനാണ് താനെന്നും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ പഞ്ചാബ് സർക്കാർ വോട്ടർപട്ടികയിൽ കൃത്രിമം കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.