
കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെതിരെ ആരോഗ്യ വകുപ്പിന്റെ അച്ചടക്ക നടപടി. ഇവരെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ (ഡി.എം.ഒ) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞദിവസം പനിയും ശരീരവേദനയുമായി അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിയോടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രേഖ ക്ഷുഭിതയായി സംസാരിച്ചത്. "പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് ഇത് തുറന്നുവെച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്" എന്നിങ്ങനെയായിരുന്നു രോഗിയോടും ഒപ്പമുണ്ടായിരുന്നവരോടും ഡോക്ടറുടെ പ്രതികരണം. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വിവാദം ഉയർന്നതിന് പിന്നാലെ ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയും വകുപ്പുതല വിജിലൻസ് അന്വേഷണം നടത്തി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ ഡി.എം.ഒയുടെ അന്വേഷണത്തിലാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇവർക്ക് ഭാവിയിൽ തുടർച്ചയായി ഡേ-നൈറ്റ് ഡ്യൂട്ടികൾ നൽകരുതെന്നും അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.