
കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുന്ന ന്യൂ യോർക്കിൽ 2,000ത്തിലേറെ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി (ഡി എച് എസ്) സെക്രട്ടറി മാർക്വേയ്‌ൻ മുള്ളിൻ അറിയിച്ചു. ന്യൂ യോർക്കിനെ പരിഹസിക്കുന്ന Operation Rotten Apple എന്ന പേരിൽ നടത്തിയ നടപടിയിൽ നഗരത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നു അദ്ദേഹം അവകാശപ്പെട്ടു.
ഗവർണർ കാത്തി ഹോക്കലോ മേയർ സോഹ്രാൻ മാംദാനിയോ സഹായിച്ചില്ലെന്നു 'അഭയാർഥി രാഷ്ട്രീയക്കാരെ' അപലപിച്ചു സംസാരിച്ച മുള്ളിൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
"കൊലയാളികളെയും ബലാത്സംഗക്കാരെയും ബാലപീഢകരെയും ലഹരി കടത്തുകാരെയും അക്രമാസക്തരായ കുറ്റവാളികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തു."
ന്യൂ യോർക്കിലും മറ്റു സ്ഥലങ്ങളിലും ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നത് ഡെമോക്രാറ്റിക് നേതാക്കൾ തടയുകയാണെന്നു വൈറ്റ് ഹൗസിന്റെ അതിർത്തിരക്ഷാ മേധാവി ടോം ഹോമൻ പറഞ്ഞു. "അവരെ തെരുവിലേക്കു ഇറക്കി വിടുകയാണ്."
ഡി എച് എസ് ആരോപണങ്ങളെ ഹോക്കൽ മറ്റൊരു പത്രസമ്മേളനത്തിൽ വെല്ലുവിളിച്ചു. "ഞങ്ങൾ ക്രിമിനലുകൾക്ക് അഭയമൊന്നും നൽകുന്നില്ല."
ട്രംപ് ഭരണകൂടം ജനങ്ങളോടു നുണ പറയുകയാണെന്നു അവർ പറഞ്ഞു. "ഞങ്ങളുടെ സുരക്ഷ നടപടികളെ കുറച്ചു കാട്ടാൻ ശ്രമിക്കേണ്ട എന്നാണ് പ്രസിഡന്റിനോടു പറയുന്നത്. അതും പറഞ്ഞു ഭീകര ആക്രമണങ്ങൾ തടയുന്ന പോലീസിനു പണം വെട്ടിക്കുറയ്ക്കാൻ നോക്കേണ്ട. ജനങ്ങളുടെ ജീവൻ വച്ച് കളിക്കാതിരിക്കുക."
ന്യൂ യോർക്കിനു നൽകാനുള്ള $87 മില്യൺ നൽകാൻ അവർ ട്രംപിനോട് ആവശ്യപ്പെട്ടു. "ഭീകരരെ നേരിടാനുളള പ്രവർത്തനങ്ങൾക്കു ആവശ്യമായ പണം നൽകിയില്ലെങ്കിൽ 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടു നിങ്ങൾ വഞ്ചന കാട്ടുകയാണ് ചെയ്യുന്നത്."
9/11 ആക്രമണത്തിനു ശേഷം രൂപം നൽകിയ ഡി എച് എസ് ന്യൂ യോർക്കിന്റെ ഭീകര വിരുദ്ധ പ്രവർത്തനത്തിനുള്ള പണത്തിൽ 40% പിടിച്ചു വച്ചിരിക്കയാണെന്നു ഹോക്കൽ പറഞ്ഞു.
മാംദാനിയും പ്രതികരിച്ചു. "ആരെങ്കിലും ഗൗരവമായ കുറ്റകൃത്യം ചെയ്താൽ അത് ഫെഡറൽ അധികൃതരെ ഞങ്ങൾ അറിയിക്കും. എന്നാൽ കുടിയേറ്റക്കാരെല്ലാം ക്രിമിനലുകൾ ആണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കയാണ് ഐസ് ചെയ്യുന്നത്. നഗരത്തിൽ ഉടനീളം അവർ കുടിയേറ്റക്കാർക്കെതിരെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. രാജ്യമൊട്ടാകെയും അവർ അതു ചെയ്യുന്നുണ്ട്."
Over 2,000 immigrants arrested in New York: DHS