
തിരുവനന്തപുരം : ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി പങ്കെടുത്ത വേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു . ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാൽ വന്ദേമാതരം പൂർണമായി ആലപിക്കുമെന്ന് നേരത്തെ സാംസ്കാരികമന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചിരുന്നു. പ്രോട്ടോകോൾ പാലിക്കണം എന്നതിനാലാണ് പൂർണമായി ആലപിക്കുന്നതെന്നാണ് വിഷ്ണുനാഥ് പറഞ്ഞത്.
വേദിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി ജോൺ, ഗതാഗതമന്ത്രി സിപി ജോൺ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര ആർലേകർ, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, മുഖ്യമന്ത്രി വിഡി സതീശൻ, സാംസ്കാരികമന്ത്രി പിസി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെഎ തുളസി, തിരുവനന്തപുരം മേയർ വിവി രാജേഷ് എന്നിവരാണ് വേദിയിൽ ഉണ്ടായിരുന്നത്. ഘടകക്ഷി മന്ത്രിമാരിൽ സിപി ജോൺ മാത്രമാണ് പങ്കെടുത്തത്.
അതെസമയം വന്ദേമാതരം പൂർണമായി ആലപിക്കില്ലെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ പൊതു നിലപാടെന്നും മന്ത്രി പറഞ്ഞു. ഉപരാഷ്ട്രപതി ഔദ്യോഗികമായി പങ്കെടുക്കുന്ന സർക്കാർ പരിപാടിയായതിനാൽ ആലാപിക്കാതിരിക്കാനാകില്ലെന്നതാണ് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുളയിൽ ഉപരാഷ്ട്രപതി പങ്കെടുത്ത വള്ളംകളി ഉദ്ഘാടന ചടങ്ങിലും വന്ദേ മാതരം പൂർണമായി ആലപിച്ചിരുന്നു.