
ഡൽഹി: ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനോ ചോദ്യങ്ങൾ ചോദിക്കുന്നതിനോ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കി.
ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ 13-ാമത് എൽ.എൽ.എം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒരു ജനാധിപത്യത്തിൽ ചോദ്യം ചെയ്യാനുള്ള അവകാശം ധിക്കാരപരമായ പ്രവൃത്തിയല്ല. അത് പൗരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെയും അനിവാര്യമായ ആവിഷ്കാരമാണ്. വിദ്യാർത്ഥികൾ വ്യത്യസ്ത വീക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോഴോ ചോദ്യങ്ങൾ ചോദിക്കുമ്പോഴോ അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ല. അച്ചടക്ക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്, അത് പദവിയുടെയും അധികാരത്തിന്റെയും ദുരുപയോഗമാണ്," ജസ്റ്റിസ് ഉജ്ജൽ ഭുയാൻ പറഞ്ഞു.