
ഡൽഹി: നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയമുണ്ടായി 72 മണിക്കൂറിലധികം പിന്നിടുമ്പോഴും 287 ഇന്ത്യൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരത്വമുള്ള ഇന്ത്യൻ വംശജരായ 128 പേരെയും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച 88 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
ശനിയാഴ്ച 120 ഇന്ത്യൻ പൗരന്മാർ ചൈനയിൽ നിന്ന് അതിർത്തി കടന്ന് നേപ്പാളിലെത്തിയിട്ടുണ്ട്. ഇവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കും. കൂടാതെ, റസുവയിലെ ജലവൈദ്യുത പദ്ധതി പ്രദേശത്ത് കുടുങ്ങിയ നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കാഠ്മണ്ഡുവിലേക്ക് മാറ്റുകയാണെന്നും മന്ത്രാലയം അറിയിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നേപ്പാൾ അധികൃതർ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ, ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് ആളുകളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ആറ് ഫോറൻസിക് വിദഗ്ധ സംഘങ്ങൾ കാഠ്മണ്ഡുവിലേക്ക് തിരിക്കും. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 626 പേർ മരിച്ചതായും 2,400 ലധികം ആളുകളെ കാണാതായതായും നേപ്പാളിന്റെ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.
തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താനായി ഇന്ത്യ അയച്ച പ്രത്യേക നിരീക്ഷണ സംഘം വെള്ളിയാഴ്ച രാത്രിയോടെ കാഠ്മണ്ഡുവിലെത്തി ദുരന്തബാധിത മേഖലകളിൽ പ്രവർത്തനം ആരംഭിച്ചു. ഇവരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, ആവശ്യമായ ഉപകരണങ്ങളോടെയുള്ള പ്രത്യേക തുരങ്ക രക്ഷാപ്രവർത്തക സംഘം ശനിയാഴ്ച രാത്രിയോടെ നേപ്പാളിലെത്തും.
നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയുമായി സംഘം കൂടിക്കാഴ്ച നടത്തി. ചിലിമെ, ലങ്താങ് പവർ പ്ലാന്റ് മേഖലകളിലെ തുരങ്കങ്ങളിൽ നേപ്പാൾ സൈന്യത്തോടൊപ്പം നിരീക്ഷണം നടത്തിയതായും, ഇത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ സഹായങ്ങൾക്കായി, വെള്ളിയാഴ്ച 10 ടൺ ദുരിതാശ്വാസ സാമഗ്രികളും ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന 11 അംഗ സംഘത്തെയും ഇന്ത്യ അയച്ചിരുന്നു