
തൃശൂർ: തൃശൂരിനെ ആവേശത്തിലാക്കി നഗരത്തിൽ പുലികൾ ഇറങ്ങി. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള പുലിക്കളി വൈകിട്ട് 4 മണി മുതലാണ് സ്വരാജ് ഗ്രൗണ്ടിൽ തുടങ്ങിയത്. ബിനി ജംക്‌ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് പുലിക്കളി ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടിപ്പുലികളും പെൺപുലികളും ഉൾപ്പെടെ 450 പുലികളാണ് ഇത്തവണ അണിനിരക്കുന്നത്.
9 ദേശങ്ങളുടെ പുലികളാണ് നഗരം കീഴടക്കാനായി ഇറങ്ങിയത്. മുഖത്തും ശരീരത്തും ചായം വരച്ച് ചെണ്ടയുടെ താളത്തിനൊപ്പം അരമണി കിലുക്കി എത്തിയ പുലികളെ ആവേശത്തോടെയാണ് നഗരം സ്വീകരിച്ചത്. ശങ്കരൻകുളങ്ങര ദേശം, ചക്കാംമുക്ക് ദേശം, സീതാറാം മിൽ ദേശം, കുട്ടൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, വിയൂർ ദേശം, ഒളരിക്കര ദേശം, അയ്യന്തോൾ ദേശം, പാട്ടുരായ്ക്കൽ ദേശം എന്നീ സംഘങ്ങളാണ് ഇത്തവണ ചുവടുവയ്ക്കുന്നത്. ഓരോ പുലികളി സംഘത്തിനൊപ്പവും നിശ്ചല ദൃശ്യങ്ങളും ഉണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ആ യിരക്കണക്കിന് ജനങ്ങളാണ് ഈ മഹാമഹത്തിന് സാക്ഷ്യം വഹിക്കാനായി തൃശൂർ നഗരത്തിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്.