Image

പണമയച്ചതായി വ്യാജ സ്‌ക്രീന്‍ഷോട്ട്, ജുവലറികളില്‍നിന്ന് സ്വര്‍ണം തട്ടി; യുവാവ് അറസ്റ്റില്‍

Published on 29 August, 2026
 പണമയച്ചതായി വ്യാജ സ്‌ക്രീന്‍ഷോട്ട്, ജുവലറികളില്‍നിന്ന് സ്വര്‍ണം തട്ടി; യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: പണമയച്ചതായി വ്യാജ സ്‌ക്രീന്‍ഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയ യുവാവ് പിടിയിലായി. പാപ്പിനിശ്ശേരി അരോളി കാമ്രത്ത്മൊട്ട അമൃതം മൈക്കീല്‍ ഹൗസില്‍ ഇ.ജി.അഭിഷേകി(26)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ശ്രീകണ്ഠപുരത്തെ പാറമ്പുഴയില്‍ ജൂവലറിയില്‍നിന്ന് 5.970 ഗ്രാമും 23.990 ഗ്രാമും തൂക്കംവരുന്ന രണ്ട് സ്വര്‍ണമാല വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് വാങ്ങിയെന്ന കേസിലാണ് ഇയാളെ പിടിച്ചത്. കഴിഞ്ഞ 13-നാണ് ശ്യാംകൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ യുവാവ് ശ്രീകണ്ഠപുരത്തെ ജൂവലറിയിലെത്തി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് ബാങ്ക് ഇടപാടിന്റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു.

പിന്നീടാണ് തട്ടിപ്പ് പുറത്തായത്. ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ ജൂവലറി അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ഇ.ജി.അഭിഷേക് എന്നയാളുടെ അക്കൗണ്ടില്‍നിന്ന് 58,000 രൂപ അയച്ചുകൊടുത്തു. എന്നാല്‍ ബാക്കി തുകയായ 4,00,500 രൂപ അയച്ചുകൊടുത്തില്ല. തുടര്‍ന്ന് 19-ന് ഉടമ ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗോവയില്‍നിന്ന് വരുന്നതിനിടെ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയാണ് ഇയാളെ കഴിഞ്ഞദിവസം പോലീസ് പിടിച്ചത്. വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ഇയാള്‍ നിരവധി സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ശ്രീകണ്ഠപുരം എസ്.ഐ. കെ.ഷര്‍ഫുദ്ദീന്‍, ഡിവൈ.എസ്.പി.യുടെ ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അബ്ദുല്‍റൗഫ്, സീനിയര്‍ സി.പി.ഒ. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക