
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി.) ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ പേപ്പർ ചോർച്ച പുറത്തുവന്നതിന് പിന്നിൽ കടുത്ത പ്രണയത്തകര്‍ച്ചയും പ്രതികാരവും. ചോദ്യപേപ്പർ ചോർത്തി നൽകി പരീക്ഷ പാസാക്കിയ കാമുകി പിന്നീട് തന്നെ ഒഴിവാക്കിയതിലുള്ള പ്രതികാരമായി മുൻ കാമുകൻ തന്നെയാണ് ക്രമക്കേടുകൾ കമ്മീഷന് ചോർത്തി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എം.പി.എസ്.സി. ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഡ്രഗ് ഇൻസ്പെക്ടർ നിയമന പ്രക്രിയ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു.
കഴിഞ്ഞ മാർച്ച് 22-നായിരുന്നു മഹാരാഷ്ട്രയിൽ ഡ്രഗ് ഇൻസ്പെക്ടർ (ഗ്രൂപ്പ്-ബി) തസ്തികയിലേക്കുള്ള സ്ക്രീനിംഗ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് മുമ്പ് ചോർന്നുകിട്ടിയ ചോദ്യങ്ങൾ ഉപയോഗിച്ച് റുതുജ പാട്ടീൽ എന്ന ഉദ്യോഗാർത്ഥി പരീക്ഷ പാസാവുകയും അന്തിമ പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ കാമുകനായ ഗൗരവ് രാജേന്ദ്ര പാട്ടീലുമായുള്ള ബന്ധം റുതുജ അവസാനിപ്പിച്ചു. കുടുംബം വിവാഹത്തിന് സമ്മതിക്കാത്തതിനെത്തുടർന്നാണ് ഇവർ അകന്നത്.
തന്നെ ഒഴിവാക്കിയതിൽ പ്രകോപിതനായ ഗൗരവ്, ചോദ്യപേപ്പർ ചോർന്ന വിവരം ചൂണ്ടിക്കാട്ടി എം.പി.എസ്.സിക്ക് ഇമെയിൽ വഴി പരാതി അയക്കുകയായിരുന്നു. പിന്നീട് പരാതി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.