
റഷ്യ-യുക്രൈൻ യുദ്ധം ഏറെ ദുരിതപൂർണ്ണമായ അവസ്ഥകളിലേക്ക് സാധാരണക്കാരായ ആളുകളെ തള്ളി വിടുന്ന സാഹചര്യത്തിൽ ഉക്രൈനിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള സമർപ്പിതയായ, സിസ്റ്റർ ലിജി പയ്യപ്പിള്ളി, സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടും, ആളുകളുടെ വേദനകൾ എടുത്തു പറഞ്ഞുകൊണ്ടും, വത്തിക്കാൻ മാധ്യമത്തിന് അഭിമുഖം അനുവദിച്ചു.
സെന്റ് ജോസഫ് ഓഫ് സെന്റ് മാർക്ക് സഭയിൽ അംഗമായ സിസ്റ്റർ ലിജി പയ്യപ്പിള്ളി, 25 വർഷങ്ങൾക്കു മുൻപാണ്, മിഷൻ പ്രവർത്തനങ്ങൾക്കായിട്ട്, യുക്രൈനിൽ എത്തിച്ചേരുന്നത്. യുദ്ധം ആരംഭിച്ച ആദ്യ നാളുകൾ മുതൽ, ആളുകളുടെ സുരക്ഷക്ക് വേണ്ടി, സ്വന്തം ജീവൻ പോലും പണയം അച്ചുകൊണ്ട്, സിസ്റ്റർ നടത്തിയ സേവനങ്ങൾ, ഏറെ അഭിനന്ദാർഹമാണ്. രാജ്യത്തിന് നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമായി, 2019 ൽ സിസ്റ്ററിനു യുക്രൈൻ സർക്കാർ, ബഹുമാനാർത്ഥം പൗരത്വം നൽകിയിട്ടുണ്ട്.
യുക്രൈനിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പവ്ഷിനോ എന്ന ഗ്രാമത്തിൽ, തന്റെ സന്ന്യാസ സഭയുടെ മഠത്തിൽ വിശ്വാസികൾക്ക് ആത്മീയ സേവനം നൽകികൊണ്ട്, ആളുകളെ, യുദ്ധത്തിന് നടുവിലും, തളർന്നു പോകാതെ ജീവിക്കുവാനുള്ള പിന്തുണ നൽകുകയാണ് സിസ്റ്റർ ലിജി. വത്തിക്കാൻമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, യുദ്ധമുഖത്തെ നഗരങ്ങളിലേക്കുള്ള തന്റെ യാത്രകളെക്കുറിച്ചും അധിനിവേശത്തെ നേരിടുന്നതിൽ പ്രാർത്ഥനയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും സിസ്റ്റർ വിശദീകരിക്കുന്നു.
"മിസൈലുകളോ ഡ്രോണുകളോ എപ്പോൾ വരുമെന്ന് അറിയാത്തതിനാൽ ഞങ്ങൾ ഓരോ ദിവസവും ഭയത്തോടെയാണ് ഉറങ്ങാൻ പോകുന്നത്. ഓരോ പ്രഭാതത്തിലും ഞങ്ങൾ ഉണർന്നതിന് ദൈവത്തിന് നന്ദി പറയുന്നു, ഓരോ വൈകുന്നേരവും ഞങ്ങൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിൽ നന്ദി പറയുന്നു. യുക്രൈൻകാർ വളരെ അപകടകരമായ ഒരു സമയത്തിലാണ് ജീവിക്കുന്നത്. എന്നാൽ എല്ലാ രാജ്യങ്ങളെയും പോലെ സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്", സിസ്റ്റർ ലിജി പങ്കുവച്ചു.
തന്റെ സന്ന്യാസ സഭയുടെ പ്രത്യേകതയായ ദിവ്യകാരുണ്യ ആരാധനയെയും സുവിശേഷ പ്രഘോഷണത്തെയും കുറിച്ച് വിശദീകരിച്ചുകൊണ്ട്, ദൈവം തന്റെ ജീവിതത്തിൽ ഇടപെട്ട അനുഭവം സിസ്റ്റർ പങ്കുവയ്ക്കുന്നു. ഇന്ന് യുക്രൈനിൽ ജനത അനുഭവിക്കുന്ന യാതനകളും സിസ്റ്റർ എടുത്തു പറഞ്ഞു. ബന്ധുക്കളെ കാണാതായവർ, മക്കളെ നഷ്ടപ്പെട്ട അമ്മമാർ, വിധവകൾ എന്നിവരാണ് ഇന്ന് തന്റെ മഠത്തിൽ കൂടുതലായി എത്തുന്നതെന്നും, അവരെ ആശ്വസിപ്പിക്കാനും അവർക്കായി പ്രാർത്ഥിക്കാനും സാധിക്കുന്നത് വലിയൊരു പുണ്യമായി കാണുന്നുവെന്നും സിസ്റ്റർ പറഞ്ഞു.

യുക്രൈനിൽ നിന്നുള്ള ദൃശ്യം (ANSA)
യുദ്ധത്തിന്റെ തീക്ഷ്ണത നേരിട്ടറിയാൻ സുരക്ഷിതമായ മേഖലകളിൽ നിന്ന് യുദ്ധമുഖങ്ങളിലേക്ക് യാത്ര തരിച്ചപ്പോൾ, താൻ കണ്ട കാഴ്ചകൾ വേദനിപ്പിക്കുന്നതായിരുന്നുവെന്നു സിസ്റ്റർ പങ്കുവച്ചു. "2004-ൽ ഞാൻ യുക്രെയ്നിൽ വന്നപ്പോൾ വൃദ്ധർ രണ്ടാം ലോകമഹായുദ്ധത്തിലെ പട്ടിണിയെക്കുറിച്ച് പറയുമായിരുന്നു. 21-ാം നൂറ്റാണ്ടിൽ അത്തരം ദൃശ്യങ്ങൾ നേരിൽ കാണേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല", സിസ്റ്റർ പറഞ്ഞു.
ഡിനിപ്രോയിലെ മിലിട്ടറി ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളും സിസ്റ്റർ വിശദീകരിച്ചു. 35-40 വയസ്സുള്ള യുവാക്കൾ കൃത്രിമ കാലുകളുമായി നടക്കാൻ പഠിക്കുന്നുവെന്നും. യുദ്ധത്തിൽ അവർക്ക് കാലുകൾ നഷ്ടപ്പെട്ടത്, മറ്റുള്ളവർക്ക് അംഗഭംഗം വരാതിരിക്കുവാൻ ആയിരുന്നുവെന്നതും സിസ്റ്റർ അനുസ്മരിച്ചു. "ഞങ്ങൾ ആരെയും കീഴടക്കാൻ പോകുന്നില്ല, ഞങ്ങളുടെ മണ്ണിൽ സമാധാനമായി ജീവിക്കാനാണ് ഞങ്ങൾ പോരാടുന്നത്", എന്ന ഉക്രൈൻ ജനതയുടെ വികാരവും സിസ്റ്റർ പങ്കുവച്ചു.
ഡ്രോണുകളുടെ നിരന്തര ഭീഷണിക്കിടയിലും ഖേഴ്സണിൽ ആളുകളുടെ വിശ്വാസം തന്നെ ഏറെ അതിശയിപ്പിച്ചുവെന്നും, അവിടെ വീടുകളെല്ലാം തന്നെ, തകർക്കപ്പെട്ടിരിക്കുകയാണെന്നും, "തങ്ങളുടെ ശക്തി പ്രാർത്ഥനയാണ്, തങ്ങൾ ഉക്രൈൻകാരായി ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നുവെന്നു"മുള്ള അവരുടെ ആഗ്രഹവും സിസ്റ്റർ എടുത്തു പറഞ്ഞു. ദൈവം നൽകിയ സ്വാതന്ത്ര്യം അനുഭവിച്ച് സ്വന്തം മണ്ണിൽ സമാധാനമായി ജീവിക്കാൻ യുക്രൈൻ ജനതയ്ക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെയാണ് സിസ്റ്റർ ലിജി തന്റെ വാക്കുകൾ ഉപസംഹരിക്കുന്നത്.