
സി നിമ കാണുന്നതിനിടെ എലി കടിച്ച് പരിക്കേറ്റയാൾക്ക് തിയേറ്റർ മാനേജ്‌മെന്റ് 18,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. 15,000 രൂപ നഷ്ടപരിഹാരമായും 3,000 രൂപ കോടതിച്ചെലവായും നൽകാനാണ് ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശിച്ചത്. തിയേറ്ററിനുള്ളിൽ വെച്ച് എലി കടിക്കുന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്നും, ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മാനേജ്‌മെന്റിന് ബാധ്യതയുണ്ടെന്നും കമ്മീഷൻ പ്രസിഡന്റ് കൃഷ്ണൻ കെ, അംഗം ബീന കെ.ജി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കാസർഗോഡുള്ള തിയേറ്ററിൽ വൈകുന്നേരം 7.30ന്റെ ഷോ കാണാനെത്തിയപ്പോഴാണ് പരാതിക്കാരന് എലിയുടെ കടിയേറ്റത്. സിനിമ തീരാറായ സമയത്താണ് സംഭവം. ഇക്കാര്യം തിയേറ്റർ കൗണ്ടറിൽ അറിയിച്ചെങ്കിലും ജീവനക്കാർ ഗൗരവമായി എടുത്തില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് ടെറ്റനസ് ഇഞ്ചക്ഷനും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്സിനും എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
ചികിത്സയ്ക്കായി 1,500 രൂപയോളം ചിലവായെങ്കിലും തിയേറ്റർ മാനേജർ 1,000 രൂപ മാത്രമാണ് നൽകിയതെന്നും തുടർചികിത്സാ ചെലവുകൾ നൽകാൻ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തിയേറ്റർ അധികൃതർ നിഷേധിച്ചു. പരാതിക്കാരൻ അത്തരമൊരു ദിവസം തിയേറ്ററിൽ വന്നിട്ടില്ലെന്നും ഒമ്പത് വർഷമായി വൃത്തിയോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇത്തരമൊരു പരാതി ആദ്യമാണെന്നും അവർ വാദിച്ചു.