
അമേരിക്കൻ സന്ദർശനത്തിന് രാഷ്ട്രീയ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. വിദ്യാഭ്യാസ, കായിക മേഖലകളിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തെലങ്കാനയെ ഈ രംഗത്തെ പ്രമുഖ ഹബ്ബാക്കി മാറ്റാനും ലക്ഷ്യമിട്ടാണ് താൻ അമേരിക്ക സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ യുകെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ രേവന്ത് റെഡ്ഡി, കേന്ദ്രത്തിന്റെ ഈ നടപടിയെ തെലങ്കാനയോടുള്ള 'അപമാനം' എന്നാണ് വിശേഷിപ്പിച്ചത്.
ഗുജറാത്ത് മുഖ്യമന്ത്രിക്ക് അമേരിക്കയും കാനഡയും സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും, എന്നാൽ സമാനമായ ആവശ്യത്തിനായി തെലങ്കാന മുഖ്യമന്ത്രിക്ക് അമേരിക്ക സന്ദർശിക്കാൻ അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'വികസിത് ഭാരത് 2047' എന്ന പദ്ധതിയുടെ ഭാഗമായാണ് അമേരിക്കൻ സന്ദർശനം വിഭാവനം ചെയ്തിരുന്നതെന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയോട് കേന്ദ്രം വിവേചനം കാണിക്കുകയാണെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
എന്നാൽ, തെലങ്കാന മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം രാഷ്ട്രീയ അനുമതിക്കായി ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിമാരുടെയും മറ്റ് പ്രമുഖരുടെയും വിദേശ സന്ദർശനങ്ങൾ രാഷ്ട്രീയ അനുമതി നൽകുന്നതിന് മുമ്പ് മന്ത്രാലയം വിലയിരുത്താറുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജൈസ്വാൾ പറഞ്ഞു