Image

കേന്ദ്രം ഉറപ്പുകള്‍ പാലിച്ചില്ല; സിജെപി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിന്

Published on 23 August, 2026
കേന്ദ്രം ഉറപ്പുകള്‍ പാലിച്ചില്ല;  സിജെപി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി : ഇടവേളക്ക് ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. നാളെ ചേരുന്ന സിജെപി ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികള്‍ പ്രഖ്യാപിക്കും. ജന്തര്‍മന്ദിറിലേതടക്കം വിദ്യാര്‍ഥി പ്രക്ഷോഭം പിന്‍വലിക്കാന്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നു സിജെപി ആരോപിച്ചു യുവാക്കളുടെ വിശ്വാസം തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തെ വഞ്ചിച്ചതായി സിജെപി കുറ്റപ്പെടുത്തി. പാര്‍ട്ടി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ നിലപാട് വ്യക്തമാക്കിയത്. 

സമാധാനപരമായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ഉദ്ദേശിച്ച ഫലം ലഭിച്ച ശേഷം അതില്‍ നിന്ന് പിന്മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടന ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം ജെന്‍സികളെ കൂടെക്കൂട്ടാനുള്ള നീക്കത്തിലാണ് കേന്ദ്രം. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുമായി നേരിട്ട് സംവദിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും മുന്നിട്ടിറങ്ങിയിരുന്നു. ഇതിനായി നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഹര്‍ഷ് സംഘ്വി, ഒ പി ചൗധരി എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും യുവാക്കളുമായി നിരന്തരം സംവദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനിടെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി വീണ്ടുംപ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. 

പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ കേസുകളുടെ പട്ടിക ഹാജരാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് സിജെപി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക