
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓണത്തോടനുബന്ധിച്ച് ഓണക്കോടി നൽകാൻ മുൻപ് എടുത്ത തീരുമാനം സർക്കാർ ഭേദഗതി ചെയ്തു. ഹാൻവീവ് വഴി ഓണക്കോടി വിതരണം ചെയ്യുമെന്ന മുൻ ഉത്തരവ് റദ്ദാക്കിയാണ് പുതിയ തീരുമാനം പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനുപകരം 60 വയസ്സിന് മുകളിലുള്ള അർഹരായ 52,826 പട്ടികവർഗ വിഭാഗക്കാർക്ക് ഓണസമ്മാനമായി 1,000 രൂപ വീതം നേരിട്ട് നൽകാനാണ് പുതിയ ഉത്തരവ്.
തുണിത്തരങ്ങൾ വിതരണം ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. നിശ്ചിത സമയത്തിനുള്ളിൽ വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്നും ഓർഡർ ചെയ്ത ഡബിൾ സെറ്റ് മുണ്ടിന് പകരം സിംഗിൾ സെറ്റ് മുണ്ട് നൽകുവാൻ പത്ത് ദിവസം കൂടി വേണമെന്നും ഹാൻവീവ് അറിയിച്ചിരുന്നു. എന്നാൽ ഓണത്തിന് മുൻപ് വിതരണം നടത്താനാവാത്തത് പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തുകയായി നൽകാൻ സർക്കാർ തീരുമാനിച്ചത്.
സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴിയും, അല്ലാത്തവർക്ക് പ്രൊജക്ട് ഓഫീസർമാർ അല്ലെങ്കിൽ ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസർമാർ മുഖേനയും തുക നേരിട്ട് ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച 5,28,26,000 രൂപയാണ് ഇതിനായി ഉപയോഗിക്കുന്നത്.