
പാരദീപിൽ നിന്ന് ചൈനയിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കപ്പൽ കടലിൽ അപ്രത്യക്ഷമായത് ആശങ്ക ഉയർത്തുന്നു. 24 ജീവനക്കാരുമായി സഞ്ചരിച്ച പനാമ പതാകയുള്ള ചരക്കുകപ്പലാണ് ശനിയാഴ്ച ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്. ഒഡിഷയിലെ പാരദീപ് തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.
പാരദീപ് തുറമുഖത്ത് നിന്ന് ഓഗസ്റ്റ് 20ന് രാത്രി 10.30ഓടെയാണ് കപ്പൽ യാത്ര തിരിച്ചത്. 1,700 ടൺ ഇരുമ്പയിര് ഫൈൻസ് കയറ്റിയിരുന്ന കപ്പൽ പാരദീപിൽ നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. പിന്നീട് കപ്പൽ മുങ്ങിയതായി സ്ഥിരീകരിക്കുകയായിരുന്നു. സിംഗപ്പൂരിലേക്കാണ് കപ്പൽ പോയിരുന്നതെന്നാണ് പ്രാഥമിക വിവരം.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരും ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്ന് പേർ മ്യാൻമർ സ്വദേശികളുമാണ്. എത്രപേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതിനാൽ ജീവനക്കാരുടെ നിലവിലെ സ്ഥിതിയാണ് ഇപ്പോൾ പ്രധാന ആശങ്ക.
അപകടവിവരം ലഭിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റ് കപ്പലുകൾക്കും മുന്നറിയിപ്പ് നൽകി രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും കടലിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്