
ചെന്നൈ: തായ്മാമൻ തങ്കമോതിരം പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മോതിരങ്ങൾ പണിയാൻ രണ്ടു ജ്വല്ലറികൾക്ക് കരാർ കൊടുത്ത് തമിഴ്നാട് സർക്കാർ. സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും മോതിരം സമ്മാനിക്കുന്ന പദ്ധതിയാണ് തായ്മാമൻ തങ്കമോതിരം സ്കീം.
സെപ്റ്റംബർ 15ന് മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷിക ദിനത്തിൽ പദ്ധതിക്ക് തുടക്കമിടാനാണ് നീക്കം. അതിന്‍റെ ഭാഗമായി തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (ടിഎൻഎംഎസ്‌സി) ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവർക്ക് 70:30 അനുപാതത്തിൽ 4,41,667 മോതിരങ്ങൾ നിർമിച്ച് വിതരണം ചെയ്യാൻ കരാർ നൽകി.
ജൂൺ മുതൽ സെപ്റ്റംബർ വരെ ജനിച്ച കുഞ്ഞുങ്ങൾക്കുള്ള മോതിരങ്ങളാണ് ഇപ്പോൾ നിർമിക്കുന്നത്. സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഒരു ഗ്രാം ഭാരമുള്ള മോതിരങ്ങളാണ് നൽകുക. ടെൻഡറിൽ 11 കമ്പനികൾ പങ്കെടുത്തുവെന്നും ടിഎൻഎംഎസ്‌സി വ്യക്തമാക്കി.
ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയ്ക്കൊപ്പം ഇൻഷുറൻസ്, ഗതാഗതം , ബിഐഎസ് സ്റ്റാമ്പിങ് എന്നിവയെല്ലാം ഉൾപ്പെടെയുള്ള ചാർജുകൾ ഉൾപ്പെടെ വെറും ഒരു പൈസ മാത്രം അധികമായി ചേർത്ത് ജോയ് ആലുക്കാസ് ആണ് ഏറ്റവും കുറഞ്ഞ വിലയിലുള്ള ടെൻഡർ സമർപ്പിച്ചത്. കല്യാൺ ജ്വല്ലേഴ്സും കുറഞ്ഞ വിലയാണ് സമർപ്പിച്ചിരുന്നത്. ജോയ് ആലുക്കാസ് 1,28, 499 സ്വർണമോതിരങ്ങൾ നിർമിക്കും. 2026 ജൂൺ 22 മുതൽ പിറന്ന കുട്ടികൾക്കാണ് മോതിരം സമ്മാനമായി നൽകുക.