
വയനാട്: വയനാടൻ ഗ്രാമങ്ങൾ ഓണലഹരിയിലേക്ക് ഉണരുമ്പോൾ കൃഷിയിടങ്ങളിൽ മഞ്ഞയും ഓറഞ്ചും ചായം പൂശി വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ ചാകര. എൽ.ഐ.സി എച്ച്.എഫ്.എൽ (LIC HFL) നടപ്പിലാക്കുന്ന 'ഹൃദയ്' പ്രോജക്റ്റിൻ്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിയുടെ ആദ്യ വിളവെടുപ്പും പച്ചക്കറി തൈ നടീൽ ഉദ്ഘാടനവും പ്രൗഢഗംഭീരമായി നടന്നു. പെൺകരുത്തിൽ പൂത്തുലഞ്ഞ ഈ ചെണ്ടുമല്ലിപ്പൂക്കൾ മുട്ടിൽ കൃഷിഭവൻ്റെ ഓണച്ചന്തയിലേക്കാണ് കൈമാറിയത്.
കുടുംബങ്ങൾക്ക് സുരക്ഷിതമായ വിഷരഹിത ഭക്ഷണം ഉറപ്പാക്കുക, അയൽസംസ്ഥാന വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, സ്ത്രീകൾക്ക് അധിക വരുമാനം നൽകുക എന്നീ ബൃഹത്തായ ലക്ഷ്യങ്ങളോടെയാണ് 'സ്വയം ശിക്ഷൺ പ്രയോഗ്' വയനാട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ജില്ലയിലെ നാല് പ്രധാന പഞ്ചായത്തുകളിലായി സ്ത്രീകളുടെ നേതൃത്വത്തിൽ കാലാവസ്ഥ അധിഷ്‌ഠിത ജൈവകൃഷി, സമ്മിശ്ര കൃഷി, പുനരുജ്ജീവന കൃഷി എന്നിവയിലാണ് പരിശീലനങ്ങളും മാതൃകാ കൃഷിയിടങ്ങളും ഒരുക്കുന്നത്.
മുട്ടിൽ കൃഷിഭവൻ്റെ സാങ്കേതിക ഉപദേശത്തോടെ മാണ്ടാട്‌മൂലയിലെ കർഷക ലക്ഷ്‌മി കുഞ്ഞിരാമൻ്റെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പ് മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു.