Image

മെസിയുടെ പേരില്‍ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥന്‍ കൂടി പ്രതിക്കൂട്ടില്‍

Published on 20 August, 2026
 മെസിയുടെ പേരില്‍ നികുതി വെട്ടിപ്പ്; ഒരു ഉദ്യോഗസ്ഥന്‍ കൂടി പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടന്ന നികുതി വെട്ടിപ്പില്‍ നടപടിയെടുക്കുന്നതില്‍ ഒരു ഉദ്യോഗസ്ഥനു കൂടി വീഴ്ച വരുത്തിയതായി എസ്ഐടി. മേല്‍നോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തല്‍.

നികുതി വെട്ടിപ്പ് സംബന്ധിച്ച് ചാര്‍ജ് മെമ്മോ ലഭിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരാള്‍ക്ക് കൂടി വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇടപാടുകള്‍ക്ക് ആദായ നികുതിയും അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും.

സ്‌പോണ്‍സര്‍ക്ക് സമന്‍സ് അയച്ചിട്ടും ഏഴ് മാസത്തോളം തുടര്‍നടപടിയുണ്ടായില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവമായി പരിഗണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മെസിയുടെ കേരള സന്ദര്‍ശനത്തിന്റെ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍നിന്ന് 22.68 കോടി രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘമാണ് നികുതി വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്. അതേസമയം സംഭവത്തില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചേക്കും. വിജിലന്‍സ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.

സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയായിരിക്കും ഈ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക