
തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ സ്വാമി എന്ന് തന്നെ വിളിക്കണമെന്ന് പൊലീസിന് നിർദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനമില്ലാതെ എത്തുന്ന ചില പൊലീസുകാർ അയ്യപ്പ ഭക്തരോട് അപമര്യാദമായി പെരുമാറുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാറാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
മണ്ഡല-മകരവിളക്ക് സീസണിൽ പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ഡ്യൂട്ടിക്കുവരുന്ന പൊലീസുകാർക്ക് പെരുമാറ്റരീതിയെക്കുറിച്ച് ക്ലാസ് നൽകണമെന്നും ജയകുമാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ചുമതലപ്പെടുത്തി.
തിരക്ക് അനിയന്ത്രിതമാവുമ്പോൾ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് വിളിക്കണമെന്നും തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും പൊലീസിന് നിർദേശം നൽകി