
മൂന്നു പതിറ്റാണ്ടോളം യുഎസിൽ ജീവിച്ച ഗ്രീൻ കാർഡുള്ള ഇന്ത്യൻ വനിതയെ യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (ഐസ്) തടവിലാക്കി. രണ്ടു പേരക്കുട്ടികളുള്ള വെങ്കട നർസമാമ്പ വാസംസെട്ടിയെ ജോർജിയയിൽ ഇർവിൻ കൗണ്ടി ഐസ് തടവറയിൽ അടച്ചു.
2013 മുതൽ യുഎസിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള (എൽ പി ആർ) വാസംസെട്ടിയെ നാടുകടത്താനുള്ള ശ്രമം മാസങ്ങൾക്കു മുൻപ് കോടതി തടഞ്ഞിരുന്നതുമാണ്. ഓഗസ്റ്റ് 11നു ഐസ് ചെക്ക്-ഇൻ നടത്താൻ ചെന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്.
സ്പെഷ്യൽ നീഡ്‌സ് കുട്ടികളെ പരിചരിക്കുന്ന വാസംസെട്ടി 2022ൽ ഏതാനും മാസങ്ങൾ ഇന്ത്യയിൽ കഴിഞ്ഞപ്പോൾ അവരുടെ എൽ പി ആർ അവർ തന്നെ ഉപേക്ഷിച്ചു എന്നാണ് ഐസ് വാദിക്കുന്നത്. എന്നാൽ കോവിഡ് കാലത്തു രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിക്കാനാണ് അവർ ഇന്ത്യയിൽ തങ്ങിയതെന്നും അപ്പോൾ അവർക്കും കോവിഡ് പിടിപെട്ടെന്നും അഭിഭാഷകൻ സോ വിൽസൺ വിശദീകരിക്കുന്നു.
വാസംസെട്ടിക്കു രണ്ടാഴ്ച്ച ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ പലതുണ്ടായി. അതു കൊണ്ടു യുഎസിലേക്കു യാത്ര ചെയ്യാൻ കഴിയാതെ വന്നു.
ഒടുവിൽ 2023 ഫെബ്രുവരിയിൽ വാസംസെട്ടി യുഎസിൽ തിരിച്ചെത്തി. ഏഴു മാസമാണ് യുഎസിൽ നിന്നു മാറി നിന്നത്. സാധാരണ ഗതിയിൽ 180 ദിവസത്തിൽ കൂടുതൽ പുറത്തു കഴിഞ്ഞവർക്കു എൽ പി ആർ നഷ്ടമാവാം. യുഎസ് വാസം ആവശ്യമില്ലെന്ന് അവർ തീരുമാനിച്ചു എന്ന വ്യാഖ്യാനം ഉണ്ടാവാം.
എൽ പി ആർ ഉപേക്ഷിക്കാൻ വാസംസെട്ടി ഉദ്ദേശിച്ചിരുന്നില്ലെന്നു വിൽസൺ ചൂണ്ടിക്കാട്ടി. നോർത്ത് കരളിനയിൽ സ്വന്തം വീട് വാങ്ങാൻ തയാറെടുത്ത നേരത്താണ് അവർക്കു ഇന്ത്യയിലേക്കു പോകേണ്ടി വന്നത്. ഇന്ത്യയിലായിരുന്ന സമയത്തു അവർ ആ വീട് വാങ്ങുകയും ചെയ്തു.
വാസംസെട്ടിക്കു ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും വിൽസൺ ചൂണ്ടിക്കാട്ടി.
വാസംസെട്ടിയെ തടവിൽ വച്ചതിന്റെ കാരണം വിശദീകരിക്കാൻ ഓഗസ്ററ് 13നു ഫെഡറൽ കോടതി ഐസിനോടു ആവശ്യപ്പെട്ടു.
ICE detains Indian grandma who holds Green Card