
വാഷിങ്ടൺ: 2021ൽ ഒറ്റ സൂം കോളിലൂടെ 900ലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ആഗോളതലത്തിൽ വിവാദനായകനായ ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ വിഷാൽ ഗാർഗിനെ ബെറ്റർ ഹോം ആൻഡ് ഫിനാൻസ് ഹോൾഡിങ് കമ്പനി സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കി. ഗാർഗിന്റെ തീരുമാനങ്ങളിലെ ‘വിധിനിർണയ ശേഷി, പെരുമാറ്റം, വിശ്വാസ്യത’ എന്നിവ സംബന്ധിച്ച ആശങ്കകളെ തുടർന്നാണ് ഡയറക്ടർ ബോർഡിന്റെ നടപടി.
ഓഗസ്റ്റ് ആദ്യവാരത്തിലാണ് ഗാർഗിനെ സ്ഥാനത്തുനിന്ന് നീക്കിയത്. ഗാർഗ് ഒഴികെയുള്ള ബോർഡ് അംഗങ്ങൾ ഏകകണ്ഠമായി പുറത്താക്കലിന് അനുകൂലമായി വോട്ട് ചെയ്തതായി കമ്പനി അറിയിച്ചു. ബോർഡിൽ ഒരാഴ്ച മുമ്പ് മാത്രം ചേർന്ന ഹെഡ്ജ് ഫണ്ട് മാനേജർ ഡാനിയൽ ലൂയിസിനെ ഇടക്കാല സിഇഒയായി നിയമിക്കുകയും ചെയ്തു.
2021 ഡിസംബറിൽ ക്രിസ്മസിന് തൊട്ടുമുമ്പാണ് ഗാർഗ് മൂന്ന് മിനിറ്റോളം നീണ്ട സൂം വീഡിയോ കോളിലൂടെ 900ലേറെ ജീവനക്കാരെ ഒരേസമയം പിരിച്ചുവിട്ടത്. ‘തൽക്ഷണം പ്രാബല്യത്തിൽ’ വരുന്നതായി അറിയിച്ച കൂട്ടപ്പിരിച്ചുവിടൽ വലിയ വിമർശനത്തിനിടയാക്കി. തുടർന്ന് ഗാർഗ് താൽക്കാലികമായി അവധിയെടുത്തെങ്കിലും പിന്നീട് സിഇഒ സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
ഗാർഗിന്റെ നേതൃത്വത്തിൽ കമ്പനി 2022ന് ശേഷം 1.5 ബില്യൺ ഡോളറിലേറെ നഷ്ടം നേരിട്ടതായും ഓഹരി വിലയിൽ 90 ശതമാനത്തിലേറെ ഇടിവുണ്ടായതായും ബോർഡ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തെ റീഫൈനാൻസിങ് കുതിപ്പിനിടെ ഏകദേശം 8 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ വിപണി മൂല്യം പിന്നീട് ഏകദേശം 300 മില്യൺ ഡോളറായി കുറഞ്ഞു.
അതേസമയം, തന്റെ പുറത്താക്കൽ അംഗീകരിക്കാൻ ഗാർഗ് തയ്യാറായിട്ടില്ല. കമ്പനി തിരിച്ചുവരവിന്റെ ഘട്ടത്തിലായിരുന്നുവെന്നും വായ്പാ ഇടപാടുകളുടെ അളവ് മൂന്നിരട്ടിയായെന്നും ലാഭത്തിലേക്ക് അടുക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ പുറത്താക്കാൻ പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് നിയമനടപടികൾ സ്വീകരിക്കുകയും സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ജനിച്ച് ന്യൂയോർക്കിൽ വളർന്ന ഗാർഗ് 2014ലാണ് 'ബെറ്റർ' സ്ഥാപിച്ചത്. പരമ്പരാഗത മോർട്ട്ഗേജ് നടപടികളിലെ ബുദ്ധിമുട്ടുകൾക്ക് ഡിജിറ്റൽ പരിഹാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കമ്പനിയുടെ തുടക്കം. എന്നാൽ 900 ജീവനക്കാരെ സൂം കോളിലൂടെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവം അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ഏറ്റവും വിവാദമായ അധ്യായമായി മാറുകയായിരുന്നു.
ഗാർഗിന്റെ പുറത്താക്കൽ ഒരു കോർപ്പറേറ്റ് നേതൃത്വത്തിന്റെ ഉയർച്ചയും വീഴ്ചയും മാത്രമല്ല, ജീവനക്കാരോടുള്ള സമീപനം, നേതൃത്വത്തിലെ ഉത്തരവാദിത്വം, കമ്പനിയുടെ സാമ്പത്തിക പ്രകടനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.