
2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുളള ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് നേതാവ് റെപ്. റോ ഖന്ന രാജ്യത്തിനു വേണ്ടിയുള്ള തന്റെ ദർശനം സാമ്പത്തിക ലക്ഷ്യങ്ങളിൽ അധിഷ്‌ഠിതമാണെന്നു വ്യക്തമാക്കി. തൊഴിലാളികളിൽ ശ്രദ്ധ വയ്ക്കുന്ന നയത്തിൽ വ്യവസായ പുനരുദ്ധാരണം ഡെമോക്രാറ്റുകൾ ഉറപ്പാക്കണമെന്നു ഖന്ന പറയുന്നു. എ ഐയുടെ പ്രയോജനങ്ങൾ സിലിക്കൺ വാലിക്ക് അപ്പുറവും എത്തിക്കണമെന്നും ആ മേഖലയെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അംഗം പറഞ്ഞു.
വൈറ്റ് ഹൗസിലേക്കുള്ള മത്സരത്തിൽ ചേരുമെന്നു പ്രഖ്യാപിച്ചില്ലെങ്കിലും ഞായറാഴ്ച്ച എൻ ബി സിയോടു ഖന്ന പറഞ്ഞത് താൻ രാജ്യത്തിൻറെ സാമ്പത്തിക ദർശനത്തിൽ ശ്രദ്ധ വച്ചിരിക്കുന്നു എന്നാണ്. "സാമ്പത്തിക ദേശഭക്തി" എന്നാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
സിലിക്കൺ വാലി ഏതാനും ശതകോടീശ്വരന്മാർക്കു വേണ്ടി മാത്രമായാണ് പ്രവർത്തിക്കുന്നതെന്നു ഖന്ന ആരോപിച്ചു. "എന്റെ കൂടെ വളർന്നവർക്കു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല."
തൊഴിലെടുത്തു ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ട് ഡെമോക്രാറ്റുകൾക്കു നഷ്ടമുണ്ടെന്നു ഖന്ന പറഞ്ഞു. "വ്യക്തമായ ദേശീയ സാമ്പത്തിക നയം നൽകാൻ കഴിഞ്ഞാൽ പാർട്ടിക്കു രക്ഷയുണ്ട്."
ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗത്തിൽ നിന്നു പ്രസിഡന്റ് സ്ഥാനത്തേക്കു റെപ്. അലക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് മത്സരിക്കുമല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോൾ ഖന്ന പറഞ്ഞു: "അവർ അസാമാന്യ കഴിവുള്ള നേതാവാണ്. പ്രോഗ്രസീവ് പ്രസ്ഥാനത്തിനു ഒന്നിലധികം ശബ്ദങ്ങളുണ്ട്."
സാമ്പത്തിക പരിപാടിയാണ് പ്രധാനമെന്ന് ഖന്ന ഊന്നിപ്പറഞ്ഞു. നിലവിലുള്ള സമ്പദ് വ്യവസ്ഥ സാധാരണക്കാരുടെ യാതൊരു പ്രശ്നവും പരിഹരിക്കുന്നില്ല. "യുദ്ധങ്ങൾ അവസാനിപ്പിക്കണം, എല്ലാവർക്കും മെഡികെയർ ലഭ്യമാക്കണം, ശതകോടീശ്വരന്മാർക്കു നികുതി ചുമത്തണം."
മെഡിക്കെയർ ഏറ്റവും വലിയ മുൻഗണനയാണെന്നു ഖന്ന ചൂണ്ടിക്കാട്ടി. അതേപ്പറ്റി ഹൗസിൽ വോട്ടെടുപ്പ് നടത്തണം. ഭൂരിപക്ഷം ഡെമോക്രറ്റുകളും പിന്തുണയ്ക്കും.
Khanna says economic policies need change