
കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എം.ഡി.എം.എ കേസ് നിർണായക വഴിത്തിരിവിലെത്തി നിൽക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്. അന്വേഷണം സുപ്രധാന ഘട്ടത്തിൽ എത്തിനിൽക്കെയുള്ള സിഐയുടെ അപ്രതീക്ഷിത മാറ്റം ശ്രദ്ധേയമായെങ്കിലും, ഇത് സർവീസിലെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, കേസിൽ പ്രതികളായ അധ്യാപികമാർക്കെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ പൂർണമായി ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്. ലഹരിക്കടത്തിലെ വൻ സാമ്പത്തിക ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയങ്ങൾ സ്ഥിരീകരിക്കുന്നതിനായി പ്രതികൾ എടിഎമ്മുകൾ വഴി പണം പിൻവലിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിർണായകമായ ശാസ്ത്രീയ-ഡിജിറ്റൽ തെളിവുകൾ കൈവശം വന്നതോടെ കേസിൽ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.