
യുഎസിൽ രേഖകൾ ഇല്ലാതെ കഴിയുന്നവർക്ക് അഭയം നൽകുന്ന നഗരങ്ങൾ ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ട്രംപ്. തന്റെ കുടിയേറ്റ നയം നടപ്പാക്കുന്നതിന് ഏറ്റവും വലിയ തടസം ഒട്ടു മിക്കവാറും ഡെമോക്രാറ്റുകൾ ഭരിക്കുന്ന അഭയ നഗരങ്ങളാണെന്നു അദ്ദേഹം ന്യൂ യോർക്കിൽആരോപിച്ചു.
ഫെഡറൽ നയങ്ങൾ നടപ്പാക്കാൻ അവർ സഹകരിക്കുന്നില്ലെന്നു ഗാർഡൻ സിറ്റിയിൽ പോലീസ് ഉദ്യോഗസ്ഥരോടും അനുയായികളോടും അദ്ദേഹം പറഞ്ഞു.
"പോലീസിനെ ഞങ്ങൾ ഒരിക്കലും ഇല്ലാതാക്കില്ല. ഞങ്ങൾ അഭയനഗരങ്ങളെ ഇല്ലാതാക്കും. അവയെ നശിപ്പിക്കും. അവയെ പ്രവർത്തനരഹിതമാക്കും."
ക്യാഷ്‌ലെസ് ബെയിൽ നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. "ആവർത്തിച്ചു കുറ്റം ചെയ്യുന്നവരെ കൂടുതൽ കർശനമായി ശിക്ഷിക്കും. മാർക്സിസ്റ് പ്രോസിക്യൂട്ടർമാരെ ഒതുക്കും."
"ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ തടസമാണ് അഭയ നഗരങ്ങൾ. അവർ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. ക്രിമിനലുകൾക്ക് അഭയം നൽകുന്ന നഗരങ്ങളാണ് അവ."
ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കലും സിറ്റി മേയർ സോഹ്രാൻ മാംദാനിയും തന്റെ അതിർത്തി-കുടിയേറ്റ-പരോൾ നയങ്ങളെ എതിർക്കുന്നുവെന്നു ട്രംപ് ആരോപിച്ചു. ന്യൂ യോർക്കിന്റെ ജാമ്യ-പരോൾ നയങ്ങളെ അദ്ദേഹം വിമർശിച്ചു.
"ഹോക്കൽ ന്യൂ യോർക്കിനെ അഭയ സംസ്ഥാനമാക്കി. കുറ്റവാളികളായ കുടിയേറ്റക്കാരെ ജയിലിൽ നിന്നു വിടാൻ അവർ ആഗ്രഹിക്കുന്നു. അഭയ നഗരത്തിനും അവർ പിന്തുണ നൽകുന്നു. അവയൊക്കെ മഹത്തരമാണെന്ന് അവർ കരുതുന്നു. അവയാണ് ഈ രാജ്യത്തെ കൊല്ലുന്നത്."
താൻ പ്രസിഡന്റായ ശേഷം 1.2 മില്യൺ ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. ഫെഡറൽ ക്രിമിനൽ പ്രോസിക്യൂഷൻ 50% കൂടി. എഫ് ബി ഐ അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്കു നടത്തുന്ന അറസ്റ്റുകൾ ഇരട്ടിയായി.
Trump vows to abolish US sanctuary cities