
വിഡി സവര്‍ക്കറിനെതിരായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോകസഭ പ്രതിപക്ഷ നെതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നിലനിന്നിരുന്ന കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഖ്‌നൗ കോടതി പുറപ്പെടുവിച്ച സമന്‍സും സുപ്രീം കോടതി റദ്ദാക്കിയത്.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിനെതിരായ കേസ് റദ്ദാക്കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 142 എ, 505 വകുപ്പുകള്‍ പ്രകാരം വിചാരണ കേരിടാന്‍ ലഖ്‌നൗവിലെ വിചാരണക്കോടതി പുറപ്പെടുവിച്ച സമന്‍സ് ചോദ്യം ചെയ്താണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.നേരത്തെ വിഷയത്തില്‍ ഇടപെടാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
കേസ് വാദത്തിലെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്. ഇല്ലെന്ന് മറുപടി വന്നതോടെ 153 എ പ്രകാരമുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2022 നവംബര്‍ 17ന് നടത്തിയ പ്രസംഗത്തില്‍ സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സഹായിയെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നതായും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകന്‍ നൃപേന്ദ്ര പാണ്ഡെയാണ് ലഖ്‌നൗവിലെ വിചാരണ കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കിയത്