
ബിൽ ക്ലിന്റൺ യുഎസ് പ്രസിഡന്റായിരിക്കെ ഇന്ത്യാ സന്ദർശനം കഴിഞ്ഞു പാക്കിസ്ഥാനിലേക്കു പറക്കാൻ എയർ ഫോഴ്സ് വൺ ഒഴിവാക്കി മറ്റൊരു വിമാനം ഉപയോഗിച്ചെന്നു വെളിപ്പെടുത്തൽ. അന്ന് വൈറ്റ് ഹൗസ് ലേഖകരുടെ ചീഫ് ആയിരുന്ന സൂസൻ പേജ് 26 വർഷത്തിനു ശേഷം ആ കഥ പറഞ്ഞത് പ്രസിഡന്റ് ട്രംപ് തുർക്കിയിൽ നിന്നു യുകെയിലേക്കു പറക്കാൻ 'പ്രച്ഛന്ന' വിമാനം ഉപയോഗിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ്. ഇറാന്റെ ആക്രമണം ഭയന്നാണ് ട്രംപ് ഖത്തർ സമ്മാനമായി നൽകിയ വിമാനം ഒഴിവാക്കിയത്.
ക്ലിന്റൺ 2000 ആണ്ടിൽ എയർ ഫോഴ്സ് വൺ ഒഴിവാക്കിയത് ഭരണകൂടം സൂസൻ പേജിനെ അറിയിച്ചിരുന്നു. ട്രംപ് എയർ ഫോഴ്സ് വണ്ണിൽ നിന്നു ഭക്ഷണം കൊണ്ടു പോകുന്ന ട്രക്കിൽ കയറി മറ്റൊരു വിമാനത്തിലേക്കു മാറിക്കയറിയതു പക്ഷെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് തുടങ്ങിയ ഉന്നതർ പോലും അറിഞ്ഞില്ലെന്നാണ് 'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട്. മാധ്യമപ്രവർത്തരും കരുതിയത് തങ്ങളോടൊപ്പം പ്രസിഡന്റും എയർ ഫോഴ്സ് വണ്ണിൽ പറക്കുന്നുണ്ട് എന്നാണ്.
ട്രംപിന്റെ കൂടെ നിരന്തരം യാത്ര ചെയ്യുന്ന എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ് അദ്ദേഹത്തോടൊപ്പം പറന്നു എന്നാണ് സി എൻ എൻ റിപ്പോർട്ട്. വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സവിനോ ഉണ്ടായിരുന്നു. ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തും.
എയർ ഫോഴ്‌സിന്റെ സി-32എ വിമാനത്തിലാണ് ട്രംപ് പറന്നത്. ബ്രിട്ടീഷ് മിലിറ്ററി എയർപോർട്ടിൽ നിന്നു അദ്ദേഹവും എയർ ഫോഴ്സ് വണ്ണിൽ കയറി.
ഇറാൻ മിസൈൽ അടിച്ചെങ്കിൽ എയർ ഫോഴ്സ് വണ്ണിൽ യാത്ര ചെയ്തവരെല്ലാം അപകടം നേരിടുമായിരുന്നു.
ക്ലിന്റൺ ഇസ്ലാമബാദിൽ എത്തിയപ്പോൾ വിമാനമാറ്റ കഥ വെളിച്ചത്തു വന്നുവെന്നു ഇപ്പോൾ 'യുഎസ്എ ടുഡേ' വാഷിംഗ്ടൺ ബ്യുറോ ചീഫ് ആയ സൂസൻ പേജ് പറയുന്നു. രഹസ്യമാക്കി സൂക്ഷിക്കണമെന്ന് അന്നു ഭരണകൂടം നിർദേശിച്ചിരുന്നു. എന്നാൽ കാൽ നൂറ്റാണ്ടു കഴിഞ്ഞതു കൊണ്ടും ക്ലിന്റൺ വിമാനം ഇറങ്ങിയപ്പോൾ രഹസ്യം പുറത്തായതു കൊണ്ടും ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
അന്നു ഇസ്ലാമാബാദിൽ ടി വി ക്യാമറകൾക്കു മുന്നിൽ എയർ ഫോഴ്സ് വൺ എന്നു രേഖപ്പെടുത്തിയ വിമാനം ഇറങ്ങിയപ്പോൾ ക്ലിന്റന്റെ രൂപസാദൃശ്യമുള്ള ഒരു സീക്രട്ട് സർവീസ് ഓഫിസർ അതിൽ നിന്നിറങ്ങിയത് പേജ് ഓർമിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് മറ്റൊരു വിമാനം വന്നത്. അതിൽ നിന്നു സാക്ഷാൽ ക്ലിന്റൺ ഇറങ്ങി.
ട്രംപ് വിമാനം മാറുന്നത് റിപ്പോർട്ടർമാരെ അറിയിച്ചതേയില്ലെന്നു 'പോസ്റ്റ്' പറയുന്നു. ഭീഷണിയുടെ ഗൗരവവും ആരും അറിഞ്ഞില്ല.
ഇറാനിൽ നിന്നു തനിക്കു എപ്പോഴും വധഭീഷണി ഉണ്ടെന്നു ട്രംപ് പിന്നീട് പറഞ്ഞു.
Clinton's decoy flight was known, says journalist