
ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് “ആൺകുട്ടികളെ വഴിതെറ്റിക്കാൻ” കഴിയുമെന്ന പരാമർശം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഐപിസി സെക്ഷൻ 354A (അനാവശ്യമായ ശാരീരിക സമ്പർക്കവും ലൈംഗിക ചുവയുള്ള സമീപനങ്ങളും ഉൾപ്പെടുന്ന ലൈംഗികാതിക്രമം), പോക്സോ നിയമത്തിലെ സെക്ഷൻ 10 (ഗുരുതരമായ ലൈംഗികാതിക്രമം) എന്നിവ പ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് പ്രതിയെ ഒഴിവാക്കിയ ഡൽഹി ട്രയൽ കോടതിയുടെ 2014 ഓഗസ്റ്റ് 22-ലെ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്. ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഓഗസ്റ്റ് 10-നാണ് അപ്പീൽ പരിഗണിച്ചത്.
“ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളെ വഴിതെറ്റിക്കാൻ കഴിയുമെന്ന വാദം അതീവ ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലല്ല ഇതിനുള്ള പരിഹാരം. പകരം, വീടിനകത്തായാലും പുറത്തായാലും സ്വന്തം പെരുമാറ്റം നിയന്ത്രിക്കാനും വ്യക്തികളുടെ അതിരുകൾ മാനിക്കാനും എല്ലാവരോടും മാന്യമായി പെരുമാറാനും കുട്ടികളെ മാതാപിതാക്കളും സമൂഹവും പഠിപ്പിക്കണം,” ജസ്റ്റിസ് സുധ പറഞ്ഞു.